ഒഡീഷയില്‍ നരേന്ദ്രമോദി സന്ദര്‍ശനത്തിനെത്തുന്ന സ്ഥലത്തെ ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ വെട്ടിനശിപ്പിച്ചു! അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

ഒഡീഷയില്‍ മോദി സന്ദര്‍ശനത്തിനെത്തുന്ന ബലാന്‍ഗിര്‍ ജില്ലയില്‍ ഹെലിപാഡിന് സ്ഥലമൊരുക്കുന്നതിനായി ആയിരക്കണക്കിന് വൃക്ഷതൈകള്‍ വെട്ടിനശിപ്പിച്ചു. ജനുവരി 15ന് പ്രധാനമന്ത്രി എത്തുന്ന പരിപാടിക്ക് വേണ്ടിയാണ് വൃക്ഷതൈകള്‍ വെട്ടി നശിപ്പിച്ചത്.

അനുമതി കൂടാതെയാണ് മരങ്ങള്‍ വെട്ടി നശിപ്പിച്ചതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. എത്ര മരങ്ങള്‍ വെട്ടി നശിപ്പിച്ചുവെന്ന് കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നും വനംവകുപ്പ് പറഞ്ഞു.

റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു.

ബലാന്‍ഗിറില്‍ ബിയര്‍ബോട്ട്ല്‍ പ്ലാന്റിന് വേണ്ടി മരങ്ങള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിസ്ഥിതി നാശമുണ്ടായിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഭയക്കുന്നവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്ത് വ്യാജപ്രചരണം നടത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.

Related posts