അന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് വാഗ്ദാനം! ഇന്ന് പറയുന്നു സ്വിസ് ബാങ്കില്‍ കള്ളപ്പണമേയില്ലെന്ന്; മോദിയെയും ബിജെപി സര്‍ക്കാരിനെയും പരിഹസിച്ച് രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയര്‍ന്ന് 7,000 കോടി രൂപയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞവര്‍ ഇന്ന് പറയുന്നതെന്ന് സ്വിസ് ബാങ്കില്‍ കള്ളപ്പണമില്ലെന്നാണ്- രാഹുല്‍ പരിഹസിച്ചു.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. 2014ല്‍ അദ്ദേഹം പറഞ്ഞു, സ്വിസ് ബാങ്കുകളിലെ കള്ളപ്പണമെല്ലാം ഞാന്‍ തിരിച്ചുകൊണ്ടുവരും, ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും. 2016ല്‍ അദ്ദേഹം പറഞ്ഞു, കള്ളപ്പണം നോട്ട് നിരോധനംകൊണ്ട് അവസാനിപ്പിക്കും. 2018ല്‍ അദ്ദേഹം പറഞ്ഞു, സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതായി വര്‍ധിച്ച 50 ശതമാനം നിക്ഷേപം കള്ളപ്പണമല്ല, സ്വിസ് ബാങ്കില്‍ കള്ളപ്പണമേയില്ല.

ട്വീറ്റില്‍ പറയുന്നു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 2017ല്‍ 50 ശതമാനം ഉയര്‍ന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാന്‍സ് (7,000 കോടി രൂപ) ആയി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ട് സ്വിസ് നാഷണല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപകര്‍ രാജ്യത്തെ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം മൂന്നു ശതമാനം വര്‍ധിച്ച് 1.46 ട്രില്ല്യന്‍ സ്വിസ് ഫ്രാന്‍സിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Related posts