കേന്ദ്രമന്ത്രിയെ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്ന യതീഷ് ചന്ദ്ര ഐപിഎസിന് ഹസ്തദാനവും പുഞ്ചിരിയും സമ്മാനിച്ച് മോദി! ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊലക്കേസ് പ്രതിയും

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി എന്നാരോപിച്ച്, നിലയ്ക്കലില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ വന്‍ വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു.

പിന്നാലെ, കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിലേക്ക് യതീഷ് ചന്ദ്രയെ വിളിപ്പിക്കുമെന്നായിരുന്നു അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍, യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മാസങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ വെച്ച് സ്വീകരണത്തിനിടെ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുകയും പുഞ്ചിരിച്ച് സംസാരിക്കുകയും ചെയ്തു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

‘കേരളത്തിലെ ബിജെപി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐപിഎസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂരില്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അന്ന് ശബരിമലയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ യതീഷ് ചന്ദ്രയെ കാഷ്മീരിലേക്ക് സ്ഥലംമാറ്റണമെന്നായിരുന്നു സംഭവത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

അതുപോലെ തന്നെ യതീഷ് ചന്ദ്രയും പ്രധാനമന്ത്രിയും ഹസ്തദാനം ചെയ്യുന്ന ചിത്രത്തിലുള്ള മറ്റൊരു വ്യക്തിയും ഇപ്പോള്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

കാഞ്ഞാണി ബ്രഹ്മകുളം തീയ്യറ്ററില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി സുജയ്‌സേനനും സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. സിറ്റി പോലീസ് കമ്മീഷണറുടെ തൊട്ടടുത്തുനിന്ന് സുജയ്‌സേനന്‍ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുകയും ചെയ്തു.

17 വര്‍ഷംമുമ്പ് ബ്രഹ്മകുളം തീയ്യേറ്ററില്‍വച്ച് ചാഴൂര്‍ ചെത്തിക്കാട്ടില്‍ വേലപ്പന്റെ മകന്‍ ബൈജുവി(25)നെയാണ് സുജയ്‌സേസനും സംഘവും കുത്തിക്കൊലപ്പെടുത്തിയത്.കേസിലെ രണ്ടാംപ്രതിയായിരുന്നു സുജയ്‌സേനന്‍. ഈ കേസില്‍ സുജയ് സേനനെ കോടതി ശിക്ഷിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി മോദി കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ വിമാനമിറങ്ങിയത്. ഇവിടെവച്ചാണ് എംപി, മേയര്‍, കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷകഴിഞ്ഞ സുജയ്‌സേനനും എത്തിയത്.

Related posts