മകന്റെ സുഹൃത്തുമായി അടുത്തു ! ഒടുവില്‍ തന്റെ പകുതി മാത്രം പ്രായമുള്ള കാമുകനൊപ്പം ജീവിക്കാന്‍ മകനെ അമ്മ കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: മകന്റെ കൂട്ടുകാരനൊപ്പം ജീവിക്കാന്‍ വേണ്ടി അമ്മ സ്വന്തം മകനെ കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണു സംഭവം. ഫെബ്രുവരി 19നാണ് ചമന്‍പുര ഗ്രാമത്തിലെ വീട്ടില്‍വച്ച് പ്രമോദ് വെടിയേറ്റു മരിച്ചത്. അമ്മയുടെ പരാതിയില്‍ തിരിച്ചറിയാനാകാത്തവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.

പ്രമോദ് ഗുരുഗ്രാമില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അടുത്ത ഗ്രാമത്തിലെ സമപ്രായക്കാരനായ പ്രദീപുമായി സൗഹൃദത്തിലായിരുന്നു. ഇതിനുപിന്നാലെ പ്രമോദിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി പ്രദീപ്. തുടര്‍ന്നാണ് പ്രമോദിന്റെ 44കാരിയായ അമ്മ മീനദേവിയുമായി 23 വയസുള്ള പ്രദീപ് അടുപ്പത്തിലാകുന്നത്. ജോലിയുപേക്ഷിച്ച പ്രമോദ് കഴിഞ്ഞ ഒരുമാസമായി വീട്ടിലുണ്ടായിരുന്നു. അമ്മയും തന്റെ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രദീപിനെ വീട്ടില്‍ വരുന്നതില്‍നിന്നും പ്രമോദ് വിലക്കി.

ഇതോടെയാണ് പ്രമോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി അമ്മയും പ്രദീപും ചേര്‍ന്ന് തയറാക്കിയത്. ഇതിനായി പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി. 19ന് രാത്രി അവര്‍ പ്രദീപിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ അജ്ഞാതരായ രണ്ടു പേര്‍ തന്റെ മകനെ കൊലപ്പെടുത്തിയെന്ന് മീന പൊലീസില്‍ അറിയിച്ചു. താന്‍ ഉറക്കത്തിലായിരുന്നുവെന്നും രാവിലെയാണ് വിവരം അറിഞ്ഞതെന്നുമാണ് മീന പറഞ്ഞിരുന്നത്.

എന്നാല്‍ ബുധനാഴ്ച രാത്രിയില്‍ പൊലീസിന്റെ പട്രോളിംഗിനിടെ നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രമോദിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് മീനയേയും പ്രദീപിനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു.

Related posts