പിടികൂടാന്‍ സാധിച്ചാലും അവനെ കൊന്നു കളഞ്ഞേക്കൂ ! കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചത് രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെത്തുടര്‍ന്ന്; എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ മകനെ കൊന്നുകളയാന്‍ പറഞ്ഞ് അമ്മ…

കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ കുറ്റവാളി വികാസ് ദുബെയെ കൊന്നു കളഞ്ഞേക്കാന്‍ ആവശ്യപ്പെട്ട് ദുബെയുടെ മാതാവ് സരളാ ദേവി.

ദുബെയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചാലും കൊന്നു കളയണമെന്നും അവന്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നും സരളാ ദേവി പറഞ്ഞു.

അവന്‍ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാന്‍ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നല്‍കണമെന്നും സരളാദേവി പറഞ്ഞു.

നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ കൊടുംക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവില്‍ നിന്ന് പുറത്തു വരുന്നതാണ് അവന് നല്ലതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെ തുടര്‍ന്നാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇളയമകന്റെ കൂടെ ലഖ്നൗവിലാണ് സരളാദേവി താമസിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ ദുബെയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ ദുബെയുടെ അനുയായികള്‍ വെള്ളിയാഴ്ച നടത്തിയ വെടിവെയ്പിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്.

ദുബെയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാണ്‍പൂരില്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചു. മരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Related posts

Leave a Comment