ഇ.അനീഷ്
കോഴിക്കോട്: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതോടെ വെട്ടിലായി ബിജെപി.
പ്രധാനമന്ത്രി വിഷയത്തില്‍ അനുകൂലമായിപ്രതികരിച്ചാല് ബിജെപി നാളിതുവരെ നടത്തിയ സമരം വ്യഥാവിലാകും.
ബിജെപി സംസ്ഥാന ഘടകത്തിനാകട്ടെ ഇതു ഇരുട്ടടിയുമാകും. നയപരമായ കാര്യത്തില്‍ കേരള ഘടകത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരാതി നേരത്തെതന്നെ സംസ്ഥാന ഘടകം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
യെില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ
കേന്ദ്രഅനുമതിയോടുകൂടിയേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. യെില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ അനുമതി നേടിയെടുക്കണം.
സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും വേണം.
പദ്ധതിയെ കോണ്‍ഗ്രസും എതിര്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാനങ്ങളില്‍ ഭരണം കൈയാളുന്നില്ല എന്നതിനാല്‍ അവര്‍ ‘സേഫ് സോണി’ലാണ്. സമരവും നടത്താം.
വി. മുരളീധരൻ
ഇതിനിടെ, കെ റെയിലിനായി റെയിൽവേയുടെ സ്ഥലം അളന്നു തിരിക്കാൻ അനുമതി നൽകിയെന്ന വാർത്തയെ എതിർത്തുകൊണ്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തുന്നു.
അങ്ങനെയൊരു അനുമതി റെയിൽവേ നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരം നടത്തുകയും കേന്ദ്രപിന്തുണയോടെ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുനിയുകയും ചെയ്താല്‍ അതു വലിയ തിരിച്ചടിയായിരിക്കും ബിജെപി സംസ്ഥാന ഘടകത്തിനു സമ്മാനിക്കുക.
കെ-റെയില്‍ വിരുദ്ധ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്കുമെന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.
കേരളത്തില്‍ പ്രായോഗികമല്ലാത്ത പദ്ധതിയാണ് കെ-റെയില്‍. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന വാദഗതിയാണ് ബിജെപി സംസ്ഥാന ഘടകം മൃന്നോട്ടുവയ്ക്കുന്നത്.
ഒരു മുഴം മുന്‍പേ എറിഞ്ഞ്
എന്നാൽ, സാഹചര്യം മനസിലാക്കി ഒരു മുഴം മുന്‍പേ എറിഞ്ഞ് മുഖ്യമന്ത്രി മുന്നില്‍ കടന്നുകഴിഞ്ഞു.
കേരളത്തിനു മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും അന്തിമാനുമതി ഉടന്‍ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടു മുഖ്യമന്ത്രി കത്ത് മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
പദ്ധതിക്ക് അനുമതി നല്കിയാല് കേരളത്തില്‍ ബിജെപിയുടെ തുടര്‍ നടപടികള്‍ എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്.
നാലു മണിക്കൂറില്‍…
നാലു മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര സാദ്ധ്യമാക്കുന്ന സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതി എതുവിധേനയും നടപ്പിലാക്കാനാണ് സിപിഎം തീരുമാനം.
അതേസമയം, അളന്നു തിരിച്ചു കല്ലിടാനുള്ള നീക്കത്തിനെതിരേ നാട്ടിൽ പലടേത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേന്ദ്രാനുമതി നേടിക്കഴിഞ്ഞാൽ പ്രതിഷേധങ്ങളെ മറകടന്നു പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.