തൊടുപുഴ: മുണ്ടൻമുടി മന്ത്രവാദിയേയും കുടുംബത്തേയും കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ വൻസംഘമെന്ന സംശയം ബലപ്പെടുന്നു. പോലീസ് നാലു പ്രതികളെ ഇതിനകം അറസ്റ്റു ചെയ്തുവെങ്കിലും സംഘത്തിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. മന്ത്രവാദി കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാനപ്പെട്ട രണ്ടു പ്രതികളെയും അവർക്കുസഹായം ചെയ്ത രണ്ടു പേരെയുമാണ് അറസ്റ്റു ചെയ്തത്.
രണ്ടു വർഷം കൃഷ്ണന്റെ കൂടെ നടന്നു മന്ത്രവാദം പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തു കൊണ്ടു നടന്ന ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും മാത്രം ചേർന്നാണ് കൊലപാതകം നടത്തിയത് എന്നത് പോലീസ് വിശ്വസിക്കുന്നില്ല.
മെലിഞ്ഞ ശരീര പ്രകൃതിയുള്ള അനീഷിനും ലിബീഷിനും നാലുപേരെ കൊന്ന് കുഴിച്ച് മൂടാനാവില്ലെന്ന സംശയം പോലീസിനെ പോലെ തന്നെ നാട്ടുകാരും ബന്ധുക്കളും പങ്കുവച്ചിരുന്നു. ഇതിനർഥം കൂട്ടക്കൊലയ്ക്ക് പിന്നിലും മുന്നിലും ആരൊക്കെയോ കൂടി ഉണ്ട് എന്നു തന്നെയാണ്. ഈ പൈശാചിക കൂട്ടക്കൊലയ്ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന സംശയം പോലീസും തള്ളിക്കളയുന്നില്ല. സീരിയൽനടിയുടെ കള്ളനോട്ട്, റൈസ്പുള്ളർ, ഭൂമിയിടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ടവരാണോ പിന്നിലുള്ളതെന്ന സംശയവും നാട്ടുകാർക്കുണ്ട്.
പോലീസ് വെളിപ്പെടുത്തിയ പ്രകാരം നാലു പേരെയും ഒരു കുഴിയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. കൊലപ്പെടുത്തിയശേഷം മുറിയിലേക്കു വലിച്ചിട്ട കൃഷ്ണന്റെ ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ പിറ്റേന്ന് രാത്രിയിൽ വന്നു കുഴിച്ചിട്ടുവെന്ന വാദമാണ് പോലീസ് ഉയർത്തുന്നത്.
ഇതു വിശ്വസിക്കാൻ നാട്ടുകാർ തയാറാകുന്നില്ല. ഇതിന് ഇവർ നിരത്തുന്നത് പല കാരണങ്ങളാണ്. ഒന്നാമത് ഈ കുഴി ചെറുതായതു കൊണ്ടു ചവിട്ടിയൊതുക്കിയിട്ടാൽ മാത്രമേ ഈ നാലു ശരീരങ്ങളും ഇതിനുള്ളിൽ ഒതുങ്ങുകയുള്ളൂ.
പോലീസ് പറയുന്നതും ചവിട്ടിയൊതുക്കിയെന്നുതന്നെയാണ്. പക്ഷേ കൃഷ്ണനും സുശിലയ്ക്കും നൂറുകിലോയോളം തൂക്കമുണ്ട്. നല്ല ശരീരവുമുണ്ട്. മരിച്ച നാലു പേരെയും പിറ്റേന്ന് അർധരാത്രി വന്നാണ് കുഴിച്ചിടുന്നത്. കുട്ടികളാണെങ്കിലും 21 വയസുള്ളവരാണ്. ജീർണിച്ച ശരീരം എങ്ങനെ ചവിട്ടിയൊതുക്കാൻ കഴിയും. അല്ലെങ്കിൽ എപ്രകാരം ചവിട്ടിയൊതുക്കാൻ സാധിക്കും. ഇതിനൊന്നും ഉത്തരമില്ല.
ഒരു ദിവസം കഴിഞ്ഞു പിറ്റേന്ന് രാത്രിയിൽ വരുന്പോഴും മകൻ അർജുൻ മുന്നിലുള്ള മുറിയിൽ താടിക്കു കൈയും കൊടുത്തിരിക്കുകയാണ്. തലേ ദിവസം രാത്രിയിൽ തലയ്ക്കടിയേറ്റു വീഴുകയും കത്തി കൊണ്ടു കുത്തേൽക്കുകയും ചെയ്ത യുവാവാണ് രക്തം വാർന്നു പോകാതെ ഇരിക്കുന്നത്.
അതും ഒരു ദിവസം മുഴുവൻ. ഈ യുവാവിന്റെ തലയിൽ 17 വെട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പിടിയിലുള്ളവരിൽ അനീഷിന് ഈ കുടുംബവുമായി നല്ല ബന്ധമുള്ളതു കൊണ്ടു പ്രതികളാണെന്നു തന്നെ പറയുന്ന നാട്ടുകാർ ഇവർക്കു പിന്നിൽ ഇനിയും ആളുകളുണ്ടെന്നു വിശ്വസിക്കുന്നു.
ആദ്യം പിടിയിലായ ലിബീഷ്, അനീഷ് എന്നിവരെ കൂടാതെ ലിബീഷിന്റെ സുഹൃത്തുക്കളായ സനീഷ്(30), ശ്യാം പ്രസാദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സനീഷ് മൂവാറ്റുപുഴ സ്വദേശിയും ശ്യാം പ്രസാദ് തൊടുപുഴ സ്വദേശിയുമാണ്.
കൊലപാതകം നടത്തുന്നതിന് കൈയുറ വാങ്ങി മുഖ്യപ്രതികൾക്ക് നൽകിയത് ലിബീഷ് ആയിരുന്നു. അത് മാത്രമല്ല പിറ്റേ ദിവസം കൃഷ്ണന്റെ വീട്ടിൽ പ്രതികൾക്കൊപ്പമെത്തി മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചതും ശ്യാം പ്രസാദ് ആണെന്നാണ് പോലീസ് കണ്ടെത്തൽ.
കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് മറ്റാരുടേയോ ക്വട്ടേഷനാണ് എന്ന സൂചനയാണ് പോലീസിന് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്നത്. വന്പൻ സ്രാവ് ഇപ്പോഴും പിന്നണിയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കരുതുന്നു.
ശ്യാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. ഒരു ക്വട്ടേഷൻ ഉണ്ടെന്നും കന്പകക്കാനത്ത് ചെല്ലണമെന്നും ലിബീഷ് ശ്യാമിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നാണ് മൊഴി. എന്നാൽ കൊല നടത്താൻ ശ്യാം പോയില്ല. പകരം പ്രതികൾക്ക് വേണ്ട സഹായങ്ങൾ നൽകി.
കൊലപാതകത്തിന് ശേഷം അനീഷിനും ലിബീഷിനുമൊപ്പം ഇയാൾ മദ്യപിക്കുകയും ചെയ്തായി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.അനീഷിന് കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നത് പോലീസ് സ്ഥിരീകരിക്കുന്നു. എന്നാൽ കൂട്ടക്കൊല നടത്തുന്നതിന് മറ്റാരുടേയോ പ്രേരണ അനീഷിന് ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നു.
സംഭവത്തിനു പിന്നിൽ ഒളിവിലുളള ചിലരുണ്ടെന്നു പോലീസ് സംശയിക്കുന്നു. അനീഷിനെ കൃഷ്ണനു മുന്നിലെത്തിച്ച കൃഷ്ണകുമാർ ഒളിവിലാണ്. ഇയാൾക്ക് ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതു കൃഷ്ണൻവഴിയാണ്. ഇയാളെ പോലീസ് തെരയുന്നുണ്ട്.
അനീഷ് വന്നതു പോലും വിവാഹം നടക്കാനും വീട് വയ്ക്കാനുമുള്ള പൂജയ്ക്കുവേണ്ടിയാണെന്നു മൊഴി നൽകിയിട്ടുണ്ട്. കൂട്ടക്കൊല നടത്താൻ അനീഷിന് നല്ല സമയം കുറിച്ച് കൊടുത്ത അടിമാലിക്കാരനായ മന്ത്രവാദിയേയും പോലീസ് തെരയുന്നു.
കൃഷ്ണനും കുടുംബവും കൊല്ലപ്പെടുമെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടും ഇയാൾ പോലീസിനെ അറിയിച്ചില്ല. ഇത് മാത്രമല്ല കൊലപാതകം നടത്തിയ ശേഷം പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി കോഴിക്കുരുതി നടത്താനും പ്രതികളെ സഹായിച്ചത് അടിമാലിയിലെ ഈ മന്ത്രവാദിയാണ്. ഇയാളും പിടിയിലാകുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസ് കരുതുന്നത്.
വേറെ ചിലർ കൂടി കേസിൽ പ്രതി ചേർക്കപ്പെടുമെന്നാണ് സൂചന.ഞായറാഴ്ച രാത്രി 12.30തോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലിബീഷും വെറും അരമണിക്കൂർ കൊണ്ട് കൊല നടത്തിയ ശേഷം മടങ്ങിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കൊലപാതക കൃത്യത്തിൽ തങ്ങൾ പങ്കെടുത്തിട്ടില്ല എന്നാണ് ഒടുവിലായി പിടിയിലായിരിക്കുന്ന സനീഷും ശ്യാം പ്രസാദും പോലീസിന് മൊഴി നൽകിയിരിക്കുന്നത്.