രണ്ടാഴ്ച കഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഴയ പടിയാകാന്‍ സാധ്യതയുണ്ട് ! പ്രളയക്കാലത്ത് വക്കീലന്മാര്‍ക്കും പലതും ചെയ്യാനുണ്ടെന്ന് മുരളി തുമ്മാരുക്കുടി…

കൊച്ചി: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നു മാത്രമല്ല ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ നിന്നും കേരളത്തിന് സഹായം എത്തുന്നുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനുള്ള നെട്ടോട്ടത്തിലുമാണ്. ഇപ്പോള്‍ പ്രളയകാലത്ത് അഭിഭാഷകര്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് തുമ്മാരുക്കുടി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഈ പ്രളയ കാലത്ത് ഒറ്റക്കെട്ടായി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായി. വക്കീലന്മാരും (ജഡ്ജിമാര്‍ ഉള്‍പ്പടെ) വ്യത്യസ്തമായിരുന്നില്ല. കോടതികളും ബാര്‍ അസോസിയേഷനും ആസ്ഥാനമാക്കി അവരും രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങി. ഇപ്പോഴും തുടരുന്നു.ഇനിയുള്ള സമയം ആളുകള്‍ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തില്‍ ഇടപെടുന്നതാണ് ശരി എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ ചെളി മാറ്റാന്‍ നടക്കുന്നതിലും, ഡോക്ടര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഇത്തരം പ്രശ്നമുണ്ട്. അതൊക്കെ നല്ല കാര്യം ആണെങ്കിലും സമൂഹത്തിന് ഇപ്പോള്‍ വേണ്ടത് അവരുടെ പ്രത്യേക കഴിവുകളാണ്.

വക്കീലന്മാര്‍ക്ക് (നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്) ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. വെള്ളം കയറിയ ലക്ഷക്കണക്കിന് വീടുകളില്‍ പല തരത്തിലുമുള്ള രേഖകളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അത് വീടിന്റെ ആധാരം തൊട്ടു കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വരെ ആകാം. ഇതോരോന്നും തിരിച്ചു കിട്ടാനുള്ള വിഷമത്തില്‍ ആളുകള്‍ പരിഭ്രാന്തരാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഴയ പടിയാകാന്‍ സാധ്യതയുണ്ട്. ഒരു ആധാരമോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ രണ്ടാമത് കിട്ടാന്‍ മാസങ്ങള്‍ എടുത്തേക്കാം. പല പ്രാവശ്യം ഓഫിസുകള്‍ കയറി ഇറങ്ങേണ്ടതായതും വരും.

കേരളത്തിന് പുറത്ത് നിന്നും സംഘടിപ്പിക്കേണ്ട കാര്യങ്ങളാണെങ്കില്‍ (ബാങ്കിലെ എഫ് ഡി രേഖകള്‍) കൂടുതല്‍ ബുദ്ധിമുട്ടാണ്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. വക്കീല്‍ കുട്ടികളുടെ ഒരു സംഘം ഓരോ വീട്ടിലും പോയി അവരുടെ ഇത്തരത്തിലുള്ള നഷ്ടങ്ങളുടെ കണക്കെടുത്ത് അവ വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണം.ഫീല്‍ഡ് വിസിറ്റ് ഉള്ളതിനാല്‍ അധികം എഴുതാന്‍ പറ്റുന്നില്ല. ആരെങ്കിലും ഈ ആശയം ഏറ്റെടുത്താല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാം.

Related posts