മുട്ടിപ്പഴം വാങ്ങിയാൽ രണ്ടുണ്ട് കാര്യം..! വനവിഭവമായ മൂട്ടിപ്പഴത്തിന് വിപണിയിൽ ഡിമാന്‍റേറുന്നു; ഫലമായും തോട് അച്ചാറി ടാനും ഉപയോഗിക്കാം; മുട്ടിപ്പഴത്തിന്‍റെ രുചി തേടി ധാരളം പേർ എത്തുന്നുണ്ടെന്ന് കടക്കാർ

moottipazhamപത്തനാപുരം: വനവിഭവമായ മൂട്ടിപ്പഴത്തിന് മലയോര വിപണിയിൽ വൻ ഡിമാന്റ്. ചവർപ്പുള്ള മൂട്ടിപഴത്തിന് വിപണിയിൽ മാധുര്യമേറുന്നത് അതിശയത്തോടെയാണ് പഴവിപണി ഉറ്റുനോക്കുന്നത്.

പശ്ചിമഘട്ട മലനിരകളെ സമ്പുഷ്‌ടമാക്കുന്ന മൂട്ടിപഴം അടുത്തകാലത്താണ് വിപണിയിലെത്തുന്നത്. കേരളത്തിലെ വനമേഖലയിൽ അപൂർവമായി കാണപ്പെടുന്ന പഴവർഗമാണ് മൂട്ടിപഴം. മൂട്ടിപുളി, മൂട്ടികായ്പൻ, കുന്തപഴം എന്നീ പേരുകളിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്.

വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്. മരത്തിന്റെ തായ്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. ജൂൺ, ജൂലൈ മാസത്തിലാണ് ഫലം പാകമാകുന്നത്. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസിൽപെട്ട ഫലവൃക്ഷമാണ് മൂട്ടിമരം. ബക്കൗറിയ കോറിട്ടിലെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ ഫലം അറിയപ്പെടുന്നത്.

ഒരു കാലത്ത് ആദിവാസികൾ മാത്രം ഉപയോഗിച്ചിരുന്ന ഫലം സാധാരണക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ട് എറെക്കാലം ആയിട്ടില്ല. കട്ടിയുള്ള പുറം തൊലിയും അകത്ത് വിത്തോട് കൂടിയ ഫലത്തിന്റെ വിത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഇതിന്റെ തോടും അച്ചാറ് ഇടുന്നതിന് ഉപയോഗിക്കുന്നുണ്ട്.

പഴം അധികവും മരത്തിന്റെ ചുവട്ടിലാണ് ഉണ്ടാകുന്നത്. ഇതിലാണെത്രെ മൂട്ടിപഴം എന്ന പേര് ലഭിച്ചത്. മലയണ്ണാൻ, കരടി എന്നിവയുടെ ഇഷ്‌ടവിഭവമാണ് മൂട്ടിപഴം. വിപണിയിൽ 100 മുതൽ 150 വരെയാണ് വില. ജലാംശം കൂടുതൽ ഉള്ളതിനാൽ വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ഫലങ്ങളിൽ കൂടുതൽ ഉണ്ട്.

ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിൽ മാത്രമാണ് മൂട്ടിമരം ഉണ്ടാകാറുള്ളത്. മൂട്ടിപഴത്തിന് ആവശ്യക്കാർ എറെയാണെന്ന് വ്യാപാരികൾ പറയുന്നു. വനവിഭവത്തിന്‍റെ രുചി തേടി മറ്റ് ജില്ലകളിൽ നിന്നു വരെ ആളുകൾ കിഴക്കൻ മേഖലയിലേക്ക് എത്തുന്നുണ്ട്.

Related posts