കണ്ണൂർ: നഗരപ്രദേശങ്ങളിലെ നിർമാണ പ്രക്രിയകളും ദുരന്തഫലം ഉണ്ടാക്കാറുണ്ടെന്നും നഗരപ്രദേശത്തെ ജൈവവൈവിധ്യ സംരക്ഷണം നാം ഏറ്റെടുക്കണമെന്നും ദേശീയ സെമിനാറിൽ വിലയിരുത്തി. നഗരപരിസരം എന്നത് മനുഷ്യരും മറ്റു പ്രകൃതിവിഭവങ്ങളും ചേർന്നതാണെന്നു സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റിലെ ഡോ. ടി. സാബു പറഞ്ഞു.
നഗരവത്കരണവും കാലാവസ്ഥ വ്യതിയാനവും പരസ്പരപൂരിതമാണ്. നഗരത്തിന്റെ പാരസ്ഥിതിക പ്രൊഫൈൽ ഉണ്ടാക്കണമെന്നും നഗരപ്രദേശത്തെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും ജലാശയങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ എസ്എൻ കോളജിലെ സസ്യശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ “കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യവും സമകാലീന-ഭാവികാല പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ബാബു ആന്റോ ഉദ്ഘാടനം ചെയ്തു. ഡോ. ശിവദാസൻ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു.
ഡോ. എൻ. സാജൻ, ഡോ. ടി. സാബു, ഡോ. പ്രദീപ് കുമാർ, സസ്യശാസ്ത്ര വകുപ്പ് മേധാവി ഡോ. സി.ആർ. ലളിത, കോ-ഓർഡിനേറ്റർ ഡോ. എം.വി. ജീഷ്ണ എന്നിവർ പ്രസംഗിച്ചു. പറന്പിക്കുളം വന്യജീവിസങ്കേതത്തിലെ സെലക്ഷൻ ഫെല്ലിംഗിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ച് കണ്ണൂർ സർവകലാശാല പരിസ്ഥിതി വകുപ്പ് മേധാവി ഡോ. മനോജ് ക്ലാസെടുത്തു.അതിസൂക്ഷ്മ കാലാവസ്ഥയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഡോ. മനോജ് സംസാരിച്ചു. തുടർന്നു ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.