പരവൂർ: ദേശീയ പാതകളിൽ കന്നുകാലികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നിന് തത്സമയ അലർട്ടുകൾ പരീക്ഷിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം.ദേശീയ പാതയിലെ വാഹന യാത്രികർക്ക് തത്സമയ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന ഈ സംവിധാനം എൻഎച്ച്എഐ പൈലറ്റ് പ്രോജക്ട് ആയി ആരംഭിച്ച് കഴിഞ്ഞു.
മൂടൽമഞ്ഞും ദൃശ്യത കുറഞ്ഞ സാഹചര്യങ്ങളിലും ദേശീയപാതകളിൽ കന്നുകാലികളുടെ പെട്ടെന്നുള്ള സഞ്ചാരം മൂലമുണ്ടാകുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ള ജയ്പൂർ – ആഗ്ര, ജയ്പൂർ – രേവാരി ദേശീയപാത ഇടനാഴികളിലാണ് പൈലറ്റ് സംരംഭം ആരംഭിച്ചിട്ടുള്ളത്.
പൈലറ്റ് പ്രോജക്ടിന് കീഴിൽ ദേശീയ പാതയിലെ യാത്രക്കാർക്ക് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അലർട്ടുകൾ നൽകും. ഉയർന്ന അപകട സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിന് പത്തു കിലോമീറ്റർ മുമ്പുതന്നെ മുന്നറിയിപ്പുകൾ നൽകും. ഇത് യാത്രക്കാർക്ക് മുൻ കരുതൽ നടപടികൾ എടുക്കാൻ സഹായിക്കുമെന്നാണ് അതോറിറ്റി അധികൃതർ കരുതുന്നത്. പൈലറ്റ് പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും.
ദേശീയ പാതകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം സുഖകരമാക്കാനുമാണ് അഥോറിറ്റി ഇതുവഴി ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ
