ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പിൽനിന്നു നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മർദനത്തിനിരയായ നിയുക്ത എംഎൽഎ എ.ഡി. തോമസ്.
ഈ സംഭവത്തിൽ പുനരന്വേഷണത്തിനായി എസ്ഐടി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തിൽ ഒരുമാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫ് സർക്കാരിന് കീഴിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ അഭ്യന്തരവകുപ്പിലുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം കെ.സി. വേണുഗോപാൽ എംപി യുടെ ഇടപെടലിലാണ് പൊതുജനശ്രദ്ധയിലെത്തിയത്. അന്ന് അദ്ദേഹവും പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനും ഇത് എല്ലാക്കാലത്തും ഓർത്തുവയ്ക്കുമെന്ന് പ്രതികരിച്ചിരുന്നു. ആ നേതൃത്വത്തിന്റെ ഇടപെടലിലാണ് മന്ത്രിസഭ അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തുടർനടപടി ആരംഭിച്ചത്. അതിൽ സന്തോഷമുണ്ട്.
ഇതു കേവലം രാഷ്ട്രീയ പകപോക്കലല്ല. സംസ്ഥാനത്ത് പ്രതിഷേധിക്കാനും അഭിപ്രായം പറയാനും സമരം ചെയ്യാനുമുള്ള എല്ലാവരുടേയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരത്തിന് അത് മറക്കാനാക്കില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാകും നടക്കുകയെന്നും എ.ഡി. തോമസ് വ്യക്തമാക്കി.
