തിരുവനന്തപുരം: നവകേരള സദസ് സർക്കാർ പരിപാടിയാണെന്നും അതിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയപ്പോൾ ഗവർണർ വാഹനം നിർത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
നവകേരള സദസിന് സംരക്ഷണം നൽകാൻ പോലീസ് തന്നെ ധാരാളമാണ്. പാർട്ടി പരിപാടിയാണെങ്കിൽ മാത്രമേ പാർട്ടി പ്രവർത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും സിപിഎം പ്രവര്‍ത്തകര്‍ അതിന് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല.
ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ പാർട്ടിക്ക് പാഠമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറും പിബി അംഗവുമാണ് പിണറായി വിജയൻ. പാര്‍ട്ടിക്കകത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹവും പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പാർട്ടി പിണറായിക്ക് കീഴിൽ എന്നത് തെറ്റായ പ്രചാരണമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്കെതിരേ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെപ്പറ്റിയും എം.വി.ഗോവിന്ദൻ പരാമർശിച്ചു. ഗവർണർക്കെതിരെ സമരം നടത്താൻ എസ്എഫ്ഐയെ സിപിഎം പ്രേരിപ്പിച്ചിട്ടില്ല. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയപ്പോൾ ഗവർണർ വാഹനം നിർത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.