ഫ്‌ളാറ്റ് പൊളിച്ചതിനു ശേഷവും കാഴ്ചക്കാരുടെ ഒഴുക്ക് ! പൊളിച്ചടുക്കിയ ഫ്‌ളാറ്റുകള്‍ സ്പീഡ് ബോട്ടിലും കെട്ടുവള്ളങ്ങളിലും പോയി കാണാം; പുതിയ മരട് പാക്കേജ് ഇങ്ങനെ…

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാ…എന്നു പറഞ്ഞതുപോലെയായിരുന്നു മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് മലയാളികളുടെ മനോഭാവം. ഒരു ആയുഷ്‌ക്കാലത്തെ അധ്വാനത്തിന്റെ ഫലം ഒരു നിമിഷം കൊണ്ട് പൊളിഞ്ഞു വീഴുന്ന കാഴ്ച കണ്ട് നെഞ്ചു തകര്‍ന്ന് കുറെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ആഘോഷത്തിന്റെ മൂഡിലായിരുന്നു ഒട്ടുമിക്ക മലയാളികളും. ഫ്‌ളാറ്റ് പൊളിക്കുന്നതു കാണാനെത്തിയ ജനങ്ങളുടെ ആര്‍പ്പുവിളി വെളിവാക്കുന്നതും അതാണ്.

ഇപ്പോള്‍ മരട് വീണ്ടും ഇത്തരത്തിലുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാവുകയാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക പാക്കേജായി ടൂറിസം മേഖലയില്‍ മരട് സ്ഥാനം പിടിച്ചു. വളന്തകാട് ദ്വീപും കണ്ടല്‍ക്കാടും കക്ക നീറ്റലും കൂടു മത്സ്യകൃഷിക്കുമൊപ്പം, പൊളിഞ്ഞു വീണ ഫ്‌ളാറ്റുകളും കാണാവുന്നതാണു പുതിയ പാക്കേജ്.

മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ക്രൂയിസുകള്‍ കൂടാതെ പ്രദേശിക സര്‍വീസുകളും ഇതിനായി രംഗത്തുണ്ട്. പ്രാദേശിക സര്‍വീസുകള്‍ ഒരു മണിക്കൂര്‍ കായല്‍ സവാരിക്ക് 1000 മുതല്‍ 2500 വരെയാണ് ഈടാക്കുന്നത്. 8 – 12 പേര്‍ക്കു സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും വഞ്ചി വീടുമുണ്ട്. നെട്ടൂര്‍ ഐഎന്‍ടിയുസി, കുണ്ടന്നൂര്‍ പാലത്തിനു സമീപം എന്നിവിടങ്ങളിലായി 4 പ്രദേശിക സര്‍വീസുകളുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്ന് പാക്കേജില്‍ എത്തിയിരുന്ന വിനോദ സഞ്ചാരികളാണ് കൂടുതലും ഈ മാര്‍ഗം പ്രയോജനപ്പെടുത്തിയിരുന്നതെങ്കിലും ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലത്തില്‍ മലയാളി ടൂറിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.

Related posts