കേരളത്തിലെ കുട്ടികളില്‍ ‘നോമോഫോബിയ’ അപകരമാംവിധത്തില്‍ വര്‍ധിക്കുന്നു ! കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ കയറിയിറങ്ങി മാതാപിതാക്കള്‍; മൊബൈലിന്റെ അമിത ഉപയോഗം വില്ലനാകുന്നതിങ്ങനെ…

കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ നോമോഫോബിയ അപകടകരമാം വിധത്തില്‍ വര്‍ധിക്കുന്നതായി വിവരം. മൊബൈല്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനേ കഴിയാത്ത അവസ്ഥയാണ് നോമോഫോബിയ. മൊബൈലിന്റെ അമിത ഉപയോഗം മൂലം കുട്ടികള്‍ക്ക് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പഠനത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്ന കുട്ടികളെയും കൊണ്ട് കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലെത്തുന്ന മാതാപിതാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

ചെറിയ അസുഖങ്ങളെത്തുടര്‍ന്നാണ് ഡോക്ടര്‍മാരെ മാതാപിതാക്കള്‍ ആദ്യം സമീപിക്കുന്നത്. അസുഖങ്ങളില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ കൗണ്‍സലിംഗ് ശുപാര്‍ശ ചെയ്യും. ആണ്‍കുട്ടികളെ അപേക്ഷിച്ച് 14-നും 22-നുമിടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രശ്നം കൂടുതല്‍. വയറുവേദന, കാലുവേദന, പുറംവേദന, ഛര്‍ദി, തലകറക്കം, തൊണ്ടവേദന എന്നിവയാണ് കൂട്ടികള്‍ പറയുന്ന അസുഖങ്ങള്‍. സ്‌കൂളിലോ കോളേജിലോ പോകേണ്ടെന്ന് പറഞ്ഞാല്‍ അസുഖം വേഗംമാറും. മൊബൈലുമായി ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം 88 ശതമാനം കുട്ടികളിലും കണ്ടുവരുന്നതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും കൗണ്‍സലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

അനുസരണക്കേട് കാട്ടുമ്പോഴാണ് ഇവരുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ചുള്ള സൂചനകള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷണം കുറവ്, ആളുകളോട് സഹകരിക്കാതിരിക്കല്‍, മൊബൈലില്‍ എപ്പോഴും നെറ്റ് പ്രവര്‍ത്തിപ്പിക്കല്‍, രക്ഷാകര്‍ത്താക്കള്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കല്‍, വൈകി ഉറക്കം തുടങ്ങിയവ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളത്തിലും ശരിയെന്ന് തെളിയുന്നതായി വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

‘നോമോഫോബിയ’ യുവതീയുവാക്കളില്‍ വ്യാപകമാകുന്നുവെന്നും കേരളത്തിലെ സൈക്കോളജിസ്റ്റുകള്‍ പറയുന്നു. സംസ്ഥാനത്ത് 15-നും 22-നുമിടയിലുള്ളവരിലാണ് ഈ പ്രശ്നം കൂടുതല്‍. പഠനത്തില്‍ പിന്നാക്കം പോകല്‍, ഉത്സാഹക്കുറവ്, സാമൂഹികകാര്യങ്ങളോട് അകല്‍ച്ച, കുടുംബജീവിതത്തോട് കൂറില്ലായ്മ, വീട്ടുകാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കല്‍, ഉറക്കക്കുറവ്, ആരോഗ്യക്കുറവ്, പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കല്‍, ആശയവിനിമയപാടവം ഗണ്യമായി കുറയല്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. പുറത്തു വരുന്ന കാര്യങ്ങള്‍ കേരളത്തിന് അത്ര ശുഭകരമല്ല.

Related posts