ലണ്ടൻ: ബ്രിട്ടനിൽ പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ വകവരുത്തിയ സംഭവത്തിൽ ഇന്ത്യക്കാരനായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജസീക്ക പട്ടേൽ (34) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് മിതേഷ് പട്ടേലിനെ (37) കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ജെസിക്ക പട്ടേലിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽനിന്നും ലഭിച്ച പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയത്തിലായ സുഹൃത്തുമായി ഒന്നിച്ചു ജീവിക്കാനാണ് ജെസിക്ക പട്ടേലിനെ ഒഴിവാക്കിയത്. ഇരുപതുലക്ഷം പൗണ്ടിന്റെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുത്ത് സുഹൃത്തായ ഡോ. അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതി.
മിഡില്‍സ്ബറോയിലെ ലിന്‍തോര്‍പ്പില്‍ ജസീക്കയും മിതേഷും മെഡിക്കല്‍ സ്റ്റോര്‍ നടത്തി വരുകയായിരുന്നു. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹിതരാവുകയായിരുന്നു.