കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം! വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയിലേയ്ക്ക്; നീതിയ്ക്കായുള്ള നടിയുടെ കാത്തിരിപ്പ് ഇനിയും നീളും

കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ആ സംഭവം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. ലൊക്കേഷനില്‍ നിന്ന് കാറില്‍ മടങ്ങിയ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച, രാജ്യത്തെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട, നടന്‍ ദിലീപ് അടക്കം 12 പേര്‍ പ്രതികളായ കേസിന്റെ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉടന്‍ തീരുമാനമെടുക്കും. ദിലീപിന് നടിയോട് ശത്രുതയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന മൊഴികള്‍ പുറത്തുവന്നെങ്കിലും ആക്രണത്തിന് പിന്നിലെ ഗൂഢാലോചന വിചാരണയില്‍ തെളിയിക്കാന്‍ പോലീസിന് വിയപ്പൊഴുക്കേണ്ടിവരുമെന്നാണ് നിലവിലെ കേസിന്റെ അവസ്ഥ നല്‍കുന്ന സൂചന.

ഒരു വര്‍ഷം മുമ്പ് ഫെബ്രുവരി 17 രാത്രിയിലാണ് കൊച്ചിയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിച്ചതിന് കൂട്ടുനിന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആദ്യം പിടിയിലായി. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് ഇതിനു പിന്നിലെ മുഖ്യപ്രതിയെന്നും പിന്നീട് വ്യക്തമായി. പോലീസ് ഊര്‍ജിതമായി അന്വേഷിച്ചെങ്കിലും പള്‍സര്‍ സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍ നിന്ന് പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തത് ഏറെ നാടകീയത നിറഞ്ഞ സംഭവമായിരുന്നു.

തെളിവെടുപ്പിന് ശേഷം പോലീസ് ആദ്യ കുറ്റപത്രം നല്‍കി. നടിയെ ആക്രമിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. അപ്പോഴൊക്കെ ഗൂഢാലോചനയെക്കുറിച്ച് മൗനം പാലിച്ചു. പിന്നെയാണ് പള്‍സര്‍ സുനിയില്‍ ജയിലില്‍ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയര്‍ന്നത്. ഇതിനെതിരെ ദിലീപ് പരാതിയും നല്‍കി. പക്ഷേ കാര്യങ്ങള്‍ പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞു. ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ജൂലൈ 10ന് കേരളത്തെ ഞെട്ടിച്ച് ദിലീപ് അറസ്റ്റിലായി. പിന്നെ 85 ദിവസത്തെ ജയില്‍ വാസം. ദീലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം ിതിനിടയില്‍ പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയും ദിലീപുമടക്കം 12 പ്രതികള്‍. വിചാരണ എപ്പോള്‍ തുടങ്ങുമെന്ന് തീരുമാനിക്കാനായി കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ കേസില്‍ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും പുറത്തുവന്നിരുന്നു. അതും വിവാദമായിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും നടിയുടെ നീതി ഇപ്പോഴും ത്രിശങ്കുവിലാണ്.

 

Related posts