ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ‘തമ്പുരാന്‍’ മടങ്ങി വരുന്നു ! പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി; പാലക്കാട്ട് രാജേഷിന്റെ തോല്‍വിയ്ക്കു പിന്നില്‍ കളിച്ചത് ശശിയോ ?

പാലക്കാട്: പാര്‍ട്ടിക്കാര്‍ക്കിടയില്‍ ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’ എന്നറിയപ്പെടുന്ന പി കെ ശശി മടങ്ങിവരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെത്തുടര്‍ന്നാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് ശശി മടങ്ങിയെത്തുന്നത്.

എന്നാല്‍ പി കെ ശശി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഇനി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയാണെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. നവംബര്‍ 26നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്ന് കമ്മീഷന്റെ ശിപാര്‍ശ.

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നില്‍ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശശിയുടെ സ്വാധീനമേഖലയായ മണ്ണാര്‍ക്കാട്ടാണ് സിപിഎം ഏറെ പിറകോട്ട് പോയത്.

സസ്‌പെന്‍ഷന്‍ കാലയളവില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാനെ പ്രകീര്‍ത്തിച്ച് സംസാരിച്ചതും ഒരു വിഭാഗം നേതാക്കള്‍ അമര്‍ഷത്തോടെയാണ് കാണുന്നതും. ഇതിലെല്ലാം
സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് ശശിയുടെ ഘടകം ഏതാണെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ മാസം 30 ന് ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. എന്തായാലും പാര്‍ട്ടിയില്‍ പഴയ പ്രതാപം നിലനിര്‍ത്താന്‍ ‘തമ്പുരാന്’ കഴിയുമോയെന്ന് കണ്ടറിയണം.

Related posts