അടൂർ: മൂന്ന്മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലിൽ നിന്നും ബസ് യാത്രയ്ക്കിടെ പാദസ്വരം അപഹരിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൈയോടെ പിടികൂടി അടൂർ പോലീസിനു കൈമാറി. തൂത്തുക്കുടി സ്വദേശിനികളായ പേച്ചി (35), ശാന്തി (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെയാണ് സംഭവം.
കായംകുളത്തുനിന്നും അടൂരിലേക്ക് വന്ന ബസിൽ നിന്നും അടൂർ ഹോളിക്രോസ് ആശുപത്രിയിൽ പോയ സ്ത്രീയും കുഞ്ഞും അവരുടെ ബന്ധുവായ മറ്റൊരു യുവതിയും കയറി. ബസിൽ മറ്റെവിടെ നിന്നോ കയറിയ തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ ബസിൽ തിരക്കുണ്ടാക്കുകയും ഇതിനിടെ കൈക്കുഞ്ഞിന്റെ കാലിൽ കിടന്ന പാദസ്വരം പൊട്ടിച്ചെടുക്കുകയും ചെയ്തു.
കുഞ്ഞിന്റെ കാൽ പിന്നിലേക്ക് വലിയുന്നത് കുഞ്ഞിനൊപ്പമുണ്ടായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണമാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇവർ ബഹളം കൂട്ടിയതോടെ പൊട്ടിച്ചെടുത്ത പാദസ്വരം താഴെയിട്ടു. ഇതിനിടെ ബസ് നിർത്തിയപ്പോൾ ഇവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ തടഞ്ഞുനിർത്തി അതേ ബസിൽ സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.
സ്റ്റേഷൻ മുറിയിൽ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ പിന്നിൽ നിന്ന മോഷ്ടാക്കളിൽ ഒരാളായ മറ്റൊരു യുവതി എന്തോ ഫയലുകൾക്കിടയിലേക്ക് തിരുകി കയറ്റുന്നത് വെളിയിൽ നിന്നവർ ജനാലയിലൂടെ കണ്ടു. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ 4,800 ഓളം രൂപയായിരുന്നു ഇതെന്ന് കണ്ടെത്തി. എന്നാൽ ഇത് തങ്ങൾ വച്ചതല്ലെന്ന് സ്ഥാപിക്കാൻ ഇവർ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതും യാത്രയ്ക്കിടെ മോഷ്ടിച്ചെടുത്തതാണെന്ന് പോലീസ് കരുതുന്നു.