തുറവൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പേരിൽ ഗ്രൂപ്പുയുദ്ധം. എ ഐ ഗ്രൂപ്പുപോരാണ് രൂക്ഷമായിരിക്കുന്നത്. പടയൊരുക്കം പരിപാടിയുടെ പ്രചരണാർഥം അരൂർ നിയോജക മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളിൽ നിന്നു മറ്റും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയതിന്റെ പേരിലാണ് ഗ്രൂപ്പുപോര് മുർച്ചിച്ചിരിക്കുന്നത്. മണ്ഡലത്തിൽ സ്ഥാപിച്ചിരിക്കുന്ന മുഴുവൻ പ്രചരണ ബോർഡുകളിൽ രമേശ് ചെന്നിത്തലയുടേയും കെ.സി. വേണുഗോപാൽ എംപി യുടേയും ഫോട്ടോകൾ മാത്രമേയുള്ളു.
കെപിസിസി പ്രസിഡന്റിന്േറയുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഇല്ല. കൂടാതെ അരൂർ നിയോജക മണ്ഡലത്തിന്റെ സ്വീകരണ കമ്മറ്റിയിൽ നിന്നും എ ഗ്രൂപ്പ് നേതാക്കളെ തഴഞ്ഞ് ഐ ഗ്രൂപ്പ് പൂർണമായും കൈയടക്കി എന്നും എ ഗ്രൂപ്പു നേതാക്കൾ ആരോപിക്കുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണ ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം വ്യാപകമാകുകയാണ്. യുഡിഎഫിന്റെ പരിപാടി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു.