ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോർട്ട്.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭർത്താവ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
പലയിടത്തും പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ അഞ്ച് സൈനികരും പത്തു പോലീസുകാരും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിനെ പുറത്താക്കാൻ ലക്ഷ്യമിട്ട് 11 പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാജ്യമൊട്ടുക്ക് പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരിക്കേയാണ് സംഭവം.
സിന്ധ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഇൻസ്പെക്ടർ ജനറലിനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി അറസ്റ്റിനുള്ള ഉത്തരവിടുവിക്കുകയായിരുന്നുവെന്നാണു ആരോപണം.
തിങ്കളാഴ്ച കറാച്ചിയിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സഫ്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലും വിട്ടിരുന്നു.
സഫ്ദറിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു മടിയായിരുന്നെന്നും അതിനാൽ ഐജിയെ തട്ടിക്കൊണ്ടുപോയി അറസ്റ്റിനുള്ള ഉത്തരവിൽ ഒപ്പിടുവിച്ചെന്നുമാണ് ആരോപിക്കപ്പെടുന്നു.
അതേസമയം, പാക് സൈനിക മോധാവി ജനറൽ ബജ്വ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.