തൃശൂർ: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്… ക്രിസ്മസ് രാവുകൾക്ക് ആഘോഷക്കുളിരേകുന്ന പപ്പാ പൂരം ബോണ്‍ നത്താലെയുടെ വിസ്മയക്കാഴ്ചകൾക്കായി തൃശൂർ ഒരുങ്ങി. കൈനിറയെ സമ്മാനങ്ങളും കരോൾഗാനത്തിനു നൃത്തച്ചുവടുകളുമായി ഇന്നു വൈകുന്നേരം 15,000 പ പ്പാമാർ നഗരം കീഴടക്കും. വൈകിട്ട് അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് റാലി ആരംഭിക്കും.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. നൃത്തച്ചുവടുകളുമായി സ്വരാജ് റൗണ്ട് ചുറ്റി കോളജിൽതന്നെ സമാപിക്കും. പപ്പാമാർക്കു നൃത്തം ചവിട്ടാൻ പ്രത്യേകം പാട്ടും ചിട്ടപ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ വിസ്മയമാണ് ഇത്തവണത്തെ ബോണ്‍ നത്താലെയുടെ ഹൈലൈറ്റ്.
നാലു ഫ്ളോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികപൈതൃകം വിളിച്ചോതുന്ന 15 വലിയ ഫ്ളോട്ടുകളും റാലിയിൽ അണിനിരക്കും. ജ്യോതി എൻജിനിയറിംഗ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണ് ചലിക്കുന്ന ഫ്ളോട്ടുകൾ നിർമിക്കുന്നത്.
തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായാണ് ബോണ്‍ നത്താലെ സംഘടിപ്പിക്കുന്നത്. ബോണ്‍ നത്താലെയുടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ജാതിമതഭേദമെന്യേ 10 വീടുകൾ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകുന്നുണ്ട്. ഈ ഭവനങ്ങളുടെ താക്കോൽ സമാപനച്ചടങ്ങിൽ കൈമാറും.
വിൻസെന്റ് ഡീപോൾ സംഘടന മൂന്നു ഡയാലിസിസ് മെഷീനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും. ഇടവകയിലെ ജാതിമതഭേദമെന്യേ തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവർക്കു വിവിധ സഹായപദ്ധതികളും നടപ്പാക്കുന്നുണ്ട്. ശക്തൻ നഗറിൽ നടക്കുന്ന ബോണ്‍ നത്താലെ എക്സിബിഷൻ ജനുവരി അഞ്ചുവരെ തുടരും.
കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മേയർ ഡോ. നിജി ജസ്റ്റിൻ, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രാഷ്ട്രീയ സാമൂഹ്യ – സാംസ്കാരിക മതമേലധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.
സ്വന്തം ലേഖകൻ
