കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖനടിയും എഡിജിപി സന്ധ്യയുമാണെന്നു പി.സി. ജോർജ് എംഎൽഎ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദേഹം. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. നടിയെക്കുറിച്ചു നടത്തിയ പരാമർശങ്ങളിൽ തനിക്കെതിരെപോലീസ് കേസെടുത്തതായി അറിയില്ല.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ്. ദിലീപിനു ജാമ്യം ലഭിക്കാനുള്ള അർഹതയുണ്ട്. എന്തുകൊണ്ട് ജാമ്യം നിഷേധിക്കുന്നുവെന്നു കോടതി വ്യക്തമാക്കണം. പോലീസ് നാദിർഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ സത്യം തെളിയണമെങ്കിൽ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് കോണ്ഗ്രസ് പ്രവർത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോർജ് എംഎൽഎ പറഞ്ഞു.