കോട്ടയം: ഇടതു സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന് നാളെ ജില്ലയില്‍ എത്തും. ഇടുക്കി ജില്ലയിലെ പര്യടനത്തിനുശേഷം കുട്ടിക്കാനത്തു തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളിയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ യെച്ചൂരി ഭവനില്‍ എത്തും. തുടര്‍ന്ന് പത്രസമ്മേളനം. പത്രസമ്മേളനത്തിനുശേഷം പേട്ടക്കവലയില്‍ 11ന് പൊതുസമ്മേളനം. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം നാലിനു ചങ്ങനാശേരിയിലാണ് രണ്ടാമത്തെ പൊതുസമ്മേളനം.
അഞ്ചിന് ഏറ്റുമാനൂര്‍ കോവില്‍പാടം മൈതാനത്തും ആറിന് പാലാ കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലും ചേരുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും. സമ്മേളനങ്ങളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികളും എത്തും. പാലായിലെ സമ്മേളനത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി എറണാകുളം ജില്ലയിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ തിരുവല്ലയില്‍നിന്നാണ് മുഖ്യമന്ത്രിയുടെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കമായത്.
ജില്ലയില്‍ പത്രിക നൽകിയത് 76 പേര്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ജില്ലയില്‍ 76 പേര് മത്സര രംഗത്ത്. ചങ്ങനാശേരിയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്- 11 പേര്. പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ 10 പേര് വീതവും കടുത്തുരുത്തിയില്‍ ഒന്‍പത് പേരും വൈക്കം, ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളില്‍ എട്ടു പേര് വീതവുമാണ് പത്രിക നല്‍കിയിട്ടുള്ളത്.
കോട്ടയത്ത് ഏഴു പേരും കാഞ്ഞിരപ്പള്ളിയില്‍ അഞ്ചുപേരും പത്രിക നല്കി. പലരും ഒന്നിലധികം പത്രികകള്‍ നല്‍കിയിട്ടുണ്ട്. ആകെ 137 പത്രികകളാണ് ലഭിച്ചത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 26 വരെ പത്രിക പിന്‍വലിക്കാന്‍ സമയപരിധിയുണ്ട്.
