കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിന് അഞ്ചു നാൾ ബാക്കിനിൽക്കെ പകരം സംവിധാനത്തിനായി വ്യാപാരികൾ നെട്ടോട്ടത്തിൽ. കവറുകളും കിറ്റുകളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു ജനുവരി ഒന്നുമുതൽ പൂർണ നിരോധനമാണ് നടപ്പാക്കുന്നത്. ബദൽ മാർഗങ്ങൾ തേടുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഇനങ്ങൾ എത്രമാത്രം ജില്ലയിൽ ഉപയോഗിച്ചിരുന്നുവെന്നതിനു വ്യക്തമായ കണക്കില്ല. പ്ലാസ്റ്റിക് മൊത്തവ്യാപാരികൾ വിൽക്കുന്ന കണക്കു മാത്രമാണുള്ളത്. തമിഴ്നാട്ടിൽനിന്നും വ്യാപകമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എത്തുന്നുണ്ട്. നാലു ലക്ഷത്തോളം പ്ലാസ്റ്റിക് കാരി ബാഗുകൾ മാത്രം ഒരു ദിവസം ജില്ലയിൽ ചെലവഴിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശകണക്ക്.
ഇത്രയും തന്നെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. 500 മുതൽ 1000 പ്ലാസ്റ്റിക് കാരിബാഗുകളിൽ വരെ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികളുണ്ട്. ഒരു മാസം ചെറുകിട കച്ചവടക്കാർ 30,000 രൂപ മുതൽ 50,000 രൂപയുടെ വരെ പ്ലാസ്റ്റിക് കിറ്റുകൾ വിൽപ്പന ചെയ്യുന്നുവെന്നാണു ഒരു സ്വകാര്യ ഏജൻസിയുടെ പഠനത്തിൽ വ്യക്തമായത്.
സംസ്ഥാനത്താകെ ഒരു ദിവസം 60 ലക്ഷം കാരി ബാഗുകൾ വിൽക്കുന്നുവെന്നാണു കണക്ക്. പച്ചക്കറി കടകൾ മുതൽ മെഡിക്കൽ സ്റ്റോറുകൾ വരെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഇത്തരത്തിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നു.
വെള്ളക്കുപ്പി, ജ്യൂസ് പായ്ക്കറ്റുകൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ എന്നിവയുടെ വിപണനം വേറെ. ഇത്രയും ഉത്പന്നങ്ങൾക്കു പകരമായി എന്ത് ഉപയോഗിക്കുമെന്ന കാര്യത്തിൽ അധികൃതർക്കു വ്യക്തതയില്ല. പരമാവധി തുണിസഞ്ചികൾ ഉപയോഗിക്കുക, പരസ്യ പ്രചാരണത്തിനും മറ്റുമായി പ്ലാസ്റ്റിക് ഇതര മാർഗങ്ങൾ തുടങ്ങിയ നിർദേശങ്ങളാണു ശുചിത്വ കേരള മിഷൻ നൽകുന്നത്.
ഹരിത കേരള മിഷനും ഇതേ രീതിയിലുള്ള നിർദേശങ്ങളാണു നൽകുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്ലീൻ കേരള മിഷൻ ശേഖരിക്കുന്നുണ്ട്. പല ബ്ലോക്ക് പഞ്ചായത്തുകളിലും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഒന്നു മുതൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
പ്ലാസ്റ്റിക് കാരി ബാഗ് (എല്ലാത്തരവും), മേശവിരി, കൂളിംഗ് ഫിലിം, പ്ലേറ്റ്, കപ്പ്, ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പ്, സ്പൂണ്, ഫോർക്ക്, സ്ട്രോ, ഡിഷുകൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർകപ്പ്, വാട്ടർ പൗച്ചസ്, ജ്യൂസ് പായ്ക്കറ്റ്, പെറ്റ് ബോട്ടിലുകൾ.