ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മാസ്‌ക് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവിന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക എന്തോ പന്തികേട് തോന്നി; ചോദ്യം ചെയ്തപ്പോള്‍ ആള് പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതി…

മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാനെത്തിയ യുവാവിന് കൂട്ടുവന്നത് പീഡനക്കേസിലെ പ്രതി. യുവാവിനൊപ്പം എത്തിയ സുഹൃത്ത് നിന്ന് പരുങ്ങുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പീഡനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയാണെന്നു കണ്ടെത്തിയത്.

പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ പുഞ്ചക്കരി കിഴക്കേക്കരി പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേഷിനെ(29)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ് മുഖാവരണം ധരിച്ചു നില്‍ക്കുന്ന മഹേഷിനെ കണ്ടു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിന്‍ പ്രകാശിനോട് പുറത്തുനില്‍ക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു.

പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ ഒളിവില്‍ പോയ പ്രതിയാണെന്ന് മനസ്സിലാകുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇന്‍സ്‌പെക്ടര്‍ വി. സജികുമാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കാര്യങ്ങളെല്ലാം പറയുകയായിരുന്നു.

പീഡനക്കേസില്‍ തന്നെ പോലീസ് അന്വേഷിക്കാത്തതിനാല്‍ കേസില്ലെന്ന് വിചാരിച്ചതായി പ്രതി പറഞ്ഞു. അതുകൊണ്ടാണ് സ്റ്റേഷനില്‍ കൂട്ടുകാരനൊപ്പമെത്തിയതെന്നും ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. 2019-ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവില്‍പ്പോയി. പറണ്ടോട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞതിനുശേഷം തിരുവല്ലം ഭാഗത്ത് എത്തുകയായിരുന്നു.

Related posts

Leave a Comment