ആലുവ/കൊച്ചി: മഫ്തിയിലായിരുന്ന പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാർ ബൈക്കിൽ മുട്ടിയതു ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ എഎസ്ഐ അടക്കം നാലു പോലീസുകാർക്കെതിരേ കേസെടുത്തു. എടത്തല പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ പുഷ്പരാജ്, ഇന്ദുചൂഡൻ, സീനിയർ സിപിഒ ജലീൽ, സിപിഒ അഫ്സൽ എന്നിവർക്കെതിരേ അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തത്.
എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ആണു ചൊവ്വാഴ്ച വൈകുന്നേരം പോലീസിന്റെ ക്രൂരമർദനത്തിനിരയായത്. ഉസ്മാനെ റോഡിൽ വച്ചു മർദിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണു നാലു പോലീസുകാരും.
ഇതിൽ പുഷ്പരാജ്, ജലീൽ, അഫ്സൽ എന്നിവരെ എആർ ക്യാന്പിലേക്കു സ്ഥലംമാറ്റിയിട്ടുമുണ്ട്. ഇന്ദുചൂഡൻ മറ്റൊരു സംഭവത്തിൽ സസ്പെൻഷനിലാണ്. നാലു പേർക്കെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ പറഞ്ഞു.
സംഭവത്തിന്റെ റിപ്പോർട്ട് ഐജി വിജയ് സാക്കറെയ്ക്ക് എസ്പി ഇന്നലെ സമർപ്പിച്ചു. പോലീസുകാർക്കു വീഴ്ച പറ്റിയെന്നാണു പ്രാഥമിക റിപ്പോർട്ട്. ഔദ്യോഗിക നിർവഹണം തടസപ്പെടുത്തിയതിന് ഉസ്മാനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാന്റെ ശരീരമാസകലം ചതവും മുറിവുമുണ്ട്. പൊട്ടലേറ്റ താടിയെല്ലിന് ഇന്നലെ ശസ്ത്രക്രിയ നടത്തി. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
പോക്സോ കേസ് പ്രതിയുമായി സ്റ്റേഷനിലേക്കു പോകുകയായിരുന്ന പോലീസുകാർ സഞ്ചരിച്ചിരുന്ന കാർ കുഞ്ചാട്ടുകരയിൽ വച്ചു നിർത്തിയിട്ട ഒരു ബൈക്കിൽ തട്ടുകയായിരുന്നു. നിർത്താതെ പോകാൻ തുനിഞ്ഞ കാർ ഉസ്മാൻ തടഞ്ഞു. ബൈക്കിൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിച്ചാണ് തടഞ്ഞത്. ഇതേതുടർന്നുണ്ടായ തർക്കമാണു മർദനത്തിനിടയാക്കിയത്. സംഭവസ്ഥലത്തു വച്ചും കാറിൽ വച്ചും സ്റ്റേഷനിലെത്തിച്ചും ഉസ്മാനെ മർദിച്ചു.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ഉസ്മാനെ ജയിലിലടയ്ക്കാനും ശ്രമം നടന്നു. സംഭവമറിഞ്ഞു പ്രദേശവാസികൾ എടത്തല പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതോടെ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ ഇടപ്പെട്ടാണ് ഉസ്മാനെ ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. തുടർന്നു രാജഗിരി ആശുപത്രിയിലേക്കും മാറ്റി.
വിദേശത്തായിരുന്ന ഉസ്മാൻ റംസാൻ പ്രമാണിച്ചു കഴിഞ്ഞ മാസമാണ് അവധിക്കു നാട്ടിലെത്തിയത്. ഉസ്മാനെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ജസ്റ്റീന ഫ്രാൻസിസിനു നാട്ടുകാരുടെ മർദനമേറ്റതായും പറയുന്നു.