പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെ കാറില്‍ കയറി; ഞാന്‍ ചുംബിച്ചപ്പോഴും അവള്‍ എതിര്‍ത്തില്ല;പൊള്ളാച്ചി പീഡനക്കേസ് പ്രതികളുടെ കുറ്റസമ്മത വീഡിയോയില്‍ പറയുന്നത്…

പൊള്ളാച്ചി പീഡനക്കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നൂറിലേറെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നത് ഇരയായവരില്‍ ഒരാളായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ്.

കേസിലെ മുഖ്യപ്രതി തിരുനാവക്കരശിനെ നാലു ദിവസം സിബിസിഐഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കോടതിയില്‍ നേരിട്ടെത്തിച്ചാല്‍ പൊതുജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇയാളെ ഹാജരാക്കിയത്. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിലുടനീളം വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. അതേ സമയം പൊളളാച്ചി പീഡനക്കേസിലെ പ്രതികളുടെ കുറ്റസമ്മത വിഡിയോ പുറത്തായി. നഗ്‌നയായി എന്നെ പീഡിപ്പിക്കല്ലേ അണ്ണാ… എന്ന് അലറിക്കരയുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ചുളള വീഡിയോ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു പ്രതികളുടെ കുറ്റസമ്മത വീഡിയോ പുറത്ത് വന്നത്.

പെണ്‍കുട്ടിയെ വലയിലാക്കിയതും പീഡിപ്പിച്ചതുമെല്ലാം ചേര്‍ത്ത് പ്രതികള്‍ കുറ്റസമ്മതം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അറസ്റ്റിലാകുന്നതിനു തൊട്ടു മുമ്പെടുത്തതാണ് വീഡിയോ എന്നാണ് വിവരം. പൊളളാച്ചി പൊലീസിനു കൈമാറുന്നതു തൊട്ടുമുന്‍പ് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ചിത്രീകരിച്ചതാണ് ഈ വിഡിയോയെന്നും ഇതിന്റെ ആധികാരികതയെ പറ്റി ഉറപ്പില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 16ന് പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു ശബരീരാജനെ പിടികൂടി മര്‍ദിച്ചതോടെയാണു തമിഴ്‌നാടിനെ നടുക്കിയ പെണ്‍വാണിഭ സംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. നൂറോളം വീഡിയോകളാണ് പ്രതികളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

എല്ലാ വീഡിയോകളിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നുവെന്നും 10മുതല്‍ 12വരെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഓരോ വീഡിയോയുമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. ബ്ലാക്‌മെയില്‍ ചെയ്തായിരുന്നു പീഡനം. പെണ്‍വാണിഭ സംഘത്തിലെ വന്‍ കണ്ണികളാണെന്നു ഇവരെന്നു ലോകത്തിനു മനസിലായത് പ്രതികളുടെ മൊബൈല്‍ പൊലീസിനു ഈ യുവാക്കള്‍ കൈമാറിയതോടെയാണ്. ഇവര്‍ ഫോണ്‍ സഹിതം പൊള്ളാച്ചി പൊലീസില്‍ പരാതി നല്‍കി. കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ ഇവരുടെ കെണിയില്‍ പെട്ടിരുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തനിക്കൊപ്പം കാറില്‍ വരാന്‍ തയ്യാറാകുകയായിരുന്നുവെന്ന് പ്രതികളില്‍ ഒരാള്‍ വിഡിയോയില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ‘പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെ കാറില്‍ കയറി വരികയായിരുന്നു. അവളെ ഞാന്‍ ചുംബിച്ചപ്പോള്‍ അവള്‍ എതിര്‍ത്തിരുന്നില്ല. വസ്ത്രം ഉരിഞ്ഞെടുത്തപ്പോള്‍ ‘നോ’ എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. ചുംബിക്കുമ്പോള്‍ എതിര്‍ക്കാതിരുന്നിട്ട് ഇപ്പോള്‍ പ്രതിഷേധിക്കുന്നത് എന്താണെന്നും ഞാന്‍ ചോദിച്ചു. പ്രതികളിലൊരാള്‍ പറഞ്ഞു.

പൊള്ളാച്ചി സ്വദേശിയായ ശബരീരാജന്‍ സിവില്‍ എന്‍ജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടല്‍ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകര്‍ത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വെച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടല്‍ ഉടമകള്‍ ഉള്‍പ്പെടെ ഒത്താശ നല്‍കിയിരുന്നതായും സൂചനയുണ്ട്.

അറസ്റ്റിലായ ശബരീരാജന്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് 19 കാരിയായ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനുമായുളള അടുത്ത പരിചയം ഇയാള്‍ മുതലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സീനിയറായി സ്‌കൂളില്‍ പഠിച്ച പരിചയവും ഇയാള്‍ ഉപയോഗിച്ചു. ഫെബ്രുവരി 12-ാം തീയതി അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ബസ് സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. പരിചയമുള്ള ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോള്‍ പെണ്‍കുട്ടിക്ക് സംശയമായി. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു.

അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികര്‍ ഇതു കണ്ടതോടെ പെണ്‍കുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. ഈ സംഭവത്തിനു ശേഷവും പെണ്‍കുട്ടിയെ ഇവര്‍ വെറുതെ വിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെണ്‍കുട്ടിക്ക് മെസേജുകള്‍ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോള്‍ വിവരം സഹോദരനോടു പറയുകയായിരുന്നു. അങ്ങനെയാണ് സംഘം അറസ്റ്റിലാവുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

Related posts