സ്വന്തം ലേഖകൻ
കോഴിക്കോട്: തിരക്കേറിയ മാവൂർ റോഡ് ജംഗ്ഷനു സമീപം യാത്രക്കാരെ വലച്ച് അനധികൃത പാർക്കിംഗും. ഗൾഫ് ബസാർ, ദുബായ് ബസാർ എന്നീ ഷോപ്പുകൾക്ക് മുന്നിലായി ബൈക്കുകൾ റോഡരികിലാണ് നിർത്തിയിടുന്നത്. ബസാറിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും നിറഞ്ഞുകഴിഞ്ഞാൽ പിന്നെ റോഡരിക് തന്നെയാണ് ശരണം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ ബൈക്കും ഓട്ടോകളും ഇവിടെ സദാസമയവും നിർത്തുന്നു.
അനധികുത പാർക്കിംഗ് മറ്റുവാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായി ആക്ഷേപം ഉയർന്നതോടെ ഇന്നലെ സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഇരുചക്രവാഹനങ്ങൾക്ക് പൂട്ടിട്ടു. ഇവിടെ റോഡരികിൽ ഇരുചക്രവാഹനങ്ങൾനിർത്തിയിട്ടുപോകുന്നത് പതിവാണെന്ന് സമീപത്തെ കടയുടമകളും പറയുന്നു. നോ-പാർക്കിംഗ് ബോർഡിനു മുന്നിൽ പോലും ഇതാണ് അവസ്ഥ.റോഡിൽനിന്നും ഇറക്കി നടപ്പാതയിൽ വാഹനങ്ങളും നിർത്തിയിടുന്നവരും ഉണ്ട്.
അതേസമയം, ബൈക്കുകൾ എവിടെ നിർത്തിയിട്ടാലും പിഴ ചുമത്തുന്ന പോലീസ് വലിയ വാഹനങ്ങളുടെ കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. ഇന്നലെ പോലീസ് പിഴയിട്ട സ്ഥലത്ത് ബസുകൾ ആളെ കയറ്റാൻ നിർത്തുന്നത് പതിവാണ്. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങളും റോഡിനോട് ചേർന്ന് നിർത്താറുണ്ട്. ഈ ഭാഗത്തുളള വ്യാപാരസ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന നിരവധിപേരും വാഹനങ്ങൾ ഇങ്ങനെ പാർക്ക് ചെയ്തുപോകാറുണ്ട്.
എന്നാൽ പിടിവീഴുന്നതാകട്ടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമാണ്. പലപ്പോഴും ഷോപ്പുടമകൾ തന്നെയാണ് വലിയ വാഹനങ്ങൾ തങ്ങളുടെ കടയ്ക്കുമുന്നിൽ നിന്നും മാറ്റിയിടാൻ പറയാറുളളത്. നിലവിൽ ഈ ഭാഗത്ത് എവിടെയും പാർക്കിഗ് സൗകര്യമില്ല. സമീപത്തുളള സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് എരിയയിൽ അന്യവാഹനങ്ങളെ പ്രവേശിപ്പിക്കാറുമില്ല.
ബസാറുകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ദൂരെ എവിടെയെങ്കിലും വാഹനം നിർത്തി തിരിച്ചു നടക്കേണ്ട അവസ്ഥയാണ്. ബസാറുകൾക്ക് മുന്നിൽ മാത്രമല്ല, പാരഗണ് ഹോട്ടലിന് എതിർവശം, മാനാഞ്ചിറ പരിസരം, എന്നിവിടങ്ങളിലെല്ലാം അനധികൃത പാർക്കിംഗ് മൂലം യാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്.മാനാഞ്ചിറയ്ക്കു സമീപത്ത് എൽഐസി കെട്ടിടത്തിന് എതിർഭാഗത്തായി പോലും ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് സമീപകാലത്ത്വർധിച്ചുവരുന്നതായും കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
അതേസമയം നഗരത്തിലെ പ്രധാന മാളുകൾക്കും മറ്റു വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിൽ അനധികുതപാർക്കിംഗ് രൂക്ഷമാണെന്നാണ് പോലീസ് തന്നെപറയുന്നത്. ബൈക്കുകൾ നിർത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് പലരും എടുത്തുമാറ്റുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ പാർക്കിംഗ് നയം വന്നാൽ ഇതിനൊരുപരിഹാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.