ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസ് സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി; റോഡില്‍ തെറിച്ചു വീണ് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം…വനിതാ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

ഉഷ സ്‌കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്‍ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന്‍ ഇവരുടെ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിക്കുകയായിരുന്നു.

ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.തുടര്‍ന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ് പി അറിയിച്ചതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്. വനിതാദിനത്തില്‍ നടന്ന ഈ സംഭവം സ്ത്രീകളുടെ അവകാശങ്ങളുടെ സംരക്ഷണം ഇനിയും അകലെയാണെന്ന് സൂചനയാണ് നല്‍കുന്നത്.

പ്രതീകാത്മക ചിത്രം…

Related posts