ഞാനും രാജേഷും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ വഴിവിട്ട ബന്ധം ഇല്ലായിരുന്നു, പക്ഷേ ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചിരുന്നു, വെളിപ്പെടുത്തലുമായി റേഡിയോ ജോക്കിയുടെ കാമുകി രംഗത്ത്

തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ തുറന്നു പറച്ചിലുമായി ഇയാളുടെ കാമുകി. ഖത്തറിലെ വിദേശമലയാളിയുടെ ഭാര്യയായിരുന്ന നൃത്താധ്യാപികയാണ് ഒരു എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറച്ചില്‍ നടത്തിയത്. പല തവണ രാജേഷിനെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭര്‍ത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു.

എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും 38കാരിയായ യുവതി പറഞ്ഞു. തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരന്‍ അലിഭായിക്ക് താനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ് സത്താറും രംഗത്തെത്തിയിരുന്നു.

നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം രാജേഷിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷിന്റെ ഗര്‍ഭിണിയായ ഭാര്യയെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സംഭവത്തില്‍ ഇടുക്കിയില്‍ നിന്ന് പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Related posts