ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് ജി’ എന്നു വിശേഷിപ്പിച്ചു രാഹുൽ; വിമർശനവുമായി ബിജെപി രംഗത്ത്

പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് ജി’ എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദത്തിൽ.  പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം. ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

മസൂദ് അസറിനെ വിട്ടയക്കാനായി തീവ്രവാദികള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയപ്പോള്‍, ജയിലില്‍ കഴിഞ്ഞിരുന്ന അസറിനെ ഇന്ത്യ വിട്ടയച്ചിരുന്നു. അജിത് ഡോവലാണ് മസൂദിനെയും കൊണ്ട് കാണ്ഡഹാറിലേക്ക് പോയതെന്നും രാഹുൽ പ്രസം​ഗത്തിൽ പറഞ്ഞു.

രാഹുൽ ​ഗാന്ധിയും പാകിസ്ഥാനും തമ്മിലുള്ള സാമ്യം എന്താണെന്നു ചോദിച്ചുകൊണ്ടാണ് ബിജെപി രംഗത്തെത്തിയത്. ഒസാമ ബിൻലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോൺഗ്രസ്സ് പാരമ്പര്യം രാഹുൽ തുടരുന്നു എന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

തട്ടിക്കൊണ്ടുപോയ യാത്രക്കാര്‍ തിരിച്ചുവരുന്നതിനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്ന വേളയില്‍ രാഹുല്‍ ഗാന്ധി വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നിരിക്കണമെന്നും ബിജെപി പരിഹസിച്ചു.

Related posts