പരവൂർ: ട്രെയിൻ യാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന പുതിയ തീരുമാനവുമായി റെയിൽവേ മന്ത്രാലയം. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിലെ ലഘുഭക്ഷണങ്ങളുടെ വില ജൂൺ ഒന്നു മുതൽ വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു.
ഇറാൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന-വാതക വിലയിലുണ്ടായ വർദ്ധനയാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മേയ് 25-ന് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.
സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന മുംബൈ, ഭുസാവൽ, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകളിലെ ചെറിയ കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ വിലവർധന തുടക്കത്തിൽ ബാധകമാകുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം സ്റ്റേഷനുകളിലെ ജനപ്രിയ വിഭവങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ താഴെ നൽകുന്നു:
വടാപ്പാവ്: 13 രൂപയിൽ നിന്ന് 20 രൂപയായി ഉയരും.
സമൂസ: 12 രൂപയിൽ നിന്ന് 20 രൂപയായി വർധിക്കും.
രഗ്ഡാ പാവ്: 20 രൂപയിൽ നിന്ന് 25 രൂപയാകും.
വില വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷണത്തിന്റെ അളവ് പുനഃപരിശോധിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം യാത്രക്കാർക്കായി സ്ലഷ് ഡ്രിങ്കുകൾ, ക്രീം ഡോനട്ട്സ്, സൂപ്പ്, ദോശ, നൂഡിൽസ് എന്നിവ പുതുതായി മെനുവിൽ ഉൾപ്പെടുത്തും. എന്നാൽ, റെയിൽവേ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് മെനു ഇനങ്ങൾക്ക് നിലവിലുള്ള നിശ്ചിത നിരക്ക് തന്നെ തുടരും. ‘ആ ല കാർട്ടെ’ വിഭാഗത്തിൽപ്പെട്ട തനത് ലഘുഭക്ഷണങ്ങൾക്കാണ് വില കൂടുന്നത്.
യാത്രക്കാരിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്ന സാഹചര്യത്തിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും കർശനമായി വർധിപ്പിക്കണമെന്ന് കാറ്ററിംഗ് ലൈസൻസികൾക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. പുതിയ മെനുവും പുതുക്കിയ വിലവിവരപ്പട്ടികയും യാത്രക്കാർക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ രണ്ട് ഭാഷകളിൽ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണം.
വില വർധന നടപ്പിലാക്കി ആറ് മാസം പിന്നിടുമ്പോൾ അതത് ഡിവിഷനുകൾ വിൽപന കൃത്യമായി വിലയിരുത്തണമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ഫീസ് പുനഃപരിശോധിക്കുമെന്നും റെയിൽവേ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
കുടുംബ ബജറ്റുകളെ ബാധിക്കുന്ന വിലക്കയറ്റം
ഇന്ധനവില വർധന റെയിൽവേ ഭക്ഷണത്തെ മാത്രമല്ല, സാധാരണക്കാരുടെ നിത്യജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. വിപണിയിൽ പാൽ, ബ്രെഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വില പ്രമുഖ ഡയറി ബ്രാൻഡുകളും കമ്പനികളും വർധിപ്പിച്ചത് ഇതിനോടകം തന്നെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചിട്ടുണ്ട്.
