ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള വെയ്ഫാങ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന് ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു ഹൃദയസ്പർശിയായ സംഭവമാണിത്. പ്രസവ ശസ്ത്രക്രിയയ്ക്കായി തനിക്ക് തയ്യാറാക്കി വെച്ചിരുന്ന ഓപ്പറേഷൻ തിയറ്റർ മറ്റൊരു ഗർഭിണിയുടെ ജീവൻ രക്ഷിക്കാനായി വിട്ടുനൽകിയ ഒരു ചൈനീസ് യുവതിയുടെ കഥയാണിത്.
പ്രസവ ശസ്ത്രക്രിയയ്ക്കായി രണ്ട് മണിക്കൂറോളം ഉപവാസമെടുത്ത്, എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഓപ്പറേഷൻ തിയറ്ററിനുള്ളിൽ കാത്തിരിക്കുകയായിരുന്നു ഒരു സ്ത്രീ എന്നാൽ ഇതേസമയം, ആശുപത്രിയുടെ എമർജൻസി കവാടത്തിലേക്ക് ടാക്സിയിൽ അബോധാവസ്ഥയിലും കഠിനമായ രക്തസ്രാവത്തോടെയും ഒരു ഗർഭിണിയെ എത്തിക്കുകയായിരുന്നു. അവരുടെ കയ്യിൽ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ റെക്കോർഡുകളോ ഉണ്ടായിരുന്നില്ല.
അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ പുതിയതായി എത്തിച്ച സ്ത്രീയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ മനസ്സിലാക്കി. എന്നാൽ ആ സമയത്ത് മറ്റ് ഓപ്പറേഷൻ തിയറ്ററുകൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഈ ഗുരുതരമായ സാഹചര്യം മനസ്സിലാക്കിയ ഓപ്പറേഷൻ തിയറ്ററിൽ പ്രസവത്തിനായി ഒരുങ്ങിയിരുന്ന സ്ത്രീ
യാതൊരു മടിയും കൂടാതെ തന്റെ ശസ്ത്രക്രിയ മാറ്റിവെക്കാൻ തയ്യാറാവുകയും തന്റെ ബെഡ് ആശുപത്രിയിലെത്തിച്ച ആ പാവം സ്ത്രീക്ക് വിട്ടുനല്കുകയും ചെയ്തു.
യുവതിയുടെ ഈ വലിയ മനസ്സ് കാരണം ഡോക്ടർമാർക്ക് കൃത്യസമയത്ത് ആ സ്ത്രീയുടെ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കാനും അവരുടെ ജീവൻ രക്ഷിക്കാനും സാധിച്ചു, എന്നാൽ നിർഭാഗ്യവശാൽ കഠിനമായ രക്തസ്രാവം കാരണം അവരുടെ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല.
ഈ ഒരു അടിയന്തര ഘട്ടത്തിലെ ജീവൻ മരണ പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെ, സ്വന്തം ശസ്ത്രക്രിയ മാറ്റിവെച്ച് അപരിചിതയായ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ കാരണമായ ആ അമ്മയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലോകമെമ്പാടും നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
