ഉപ്പുതറ: അമ്മ കൊല്ലപ്പെടുകയും അച്ഛനെ കാണാതാകുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി മൂന്ന് മക്കൾ. അനാഥത്വം മാത്രമല്ല ഇവരുടെ മുന്നിലെ ചോദ്യം. ഇനിയെങ്ങനെ പഠിക്കും, ജീവിക്കും. ഇതിനൊന്നും ഉത്തരം കണ്ടെത്താനാകാതെ വീർപ്പുമുട്ടി കഴിയുകയാണ് മത്തായിപ്പാറ മലേക്കാവിൽ രതീഷ് ( സുബിൻ) – രജനി ദമ്പതികളുടെ മക്കളായ രേവതിയും രതിനും രാജീവും.
രജനി കൊല ചെയ്യപ്പെട്ടതോടെ ഒറ്റ ദിവസം കൊണ്ടാണ് ഇവർ അനാഥരായത്. അച്ഛൻ ഒളിവിൽ പോയി . സ്വന്തമെന്ന് പറയാൻ രജനിയുടെ രണ്ട് സഹോദരിമാരും അമ്മയും മാത്രമാണിവർക്കുള്ളത്. രേവതി ബിരുദ വിദ്യാർഥിയാണ്. രതിൻ പ്ലസ്ടു വിദ്യാർഥിയും രാജീവ് പത്താംക്ലാസ് വിദ്യാർഥിയുമാണ്.
അമ്മയെ കൊല്ലപ്പെട്ട നിലയിൽ ആദ്യം കണ്ട രാജീവ് അതിന്റെ ഞെട്ടലിൽനിന്ന് മുക്തനായിട്ടില്ല. അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പുല്ലുമേഞ്ഞ ഷെഡിനു മുകളിൽ പഴകിയ പടുത വലിച്ചുകെട്ടിയാണ് മഴയിൽനിന്ന് രക്ഷ നേടുന്നത്. ലൈഫിൽ വീട് അനുവദിച്ചെങ്കിലും ബാക്കി നടപടികൾ ചെയ്യാൻ സുബിൻ തയാറായില്ല.
സഹപാഠിക്കൊരു സ്നേഹസദനം പദ്ധതിയിൽ വീട് നിർമിച്ചു നൽകാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും സുബിൻ വഴങ്ങിയില്ല. അമ്മ ക്രൂരമായി കൊലചെയ്യപ്പെട്ട വീട് ഇവർക്ക് ഒരു വിധത്തിലും സുരക്ഷിതമല്ല. സുബിന്റെ ജ്യേഷ്ഠന് അടുത്ത് ചെറിയൊരു വീടുണ്ടെങ്കിലും അദ്ദേഹം കുമളിയിലാണ് താമസം.
രജനിയുടെ രണ്ടു സഹോദരിമാരും വിവാഹിതരാണ്. ഇവരും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രതയുള്ളവരല്ല. ഇത്തരം സാഹചര്യത്തിലാണ് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ ഈ കുട്ടികൾ പകച്ചു നിൽക്കുന്നത്. രജനിയുടെ സംസ്കാരം ചീന്തലാർ ഇഞ്ചിമലയിലെ തറവാട്ടു വസതിയിൽ ഇന്നലെ വൈകുന്നേരത്തോടെ നടത്തി.
