എട്ടുവയസുകാരിയെ സ്കൂളിന് അകത്തും പുറത്തും വച്ച് പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍; കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

rape

കൊച്ചി: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. പനമ്പുകാട് ഷഗിക്കെതിരേയാണ് (43) പോക്‌സോ (ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ തടയുന്ന നിയമം)  കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഇയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തത്. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തിവരികയാണെന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആക്കി വച്ചിരിക്കുകയാണെന്നും മുളവുകാട് പോലീസ്അറിയിച്ചു.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്കൂളിലേക്ക് നേരത്തെയെത്താറുള്ള ഷഗി മകനു ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയ ശേഷം മറ്റു  കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ സഹപാഠികളിലൊരാളാണ് ഈ വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് ഇയാളോട് അധ്യാപകര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും ഇയാള്‍ സംഭവം നിഷേധിച്ചു. ഇന്നലെ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

സ്കൂളിന് പുറമേ സമീപത്തുള്ള ചെമ്മീന്‍കെട്ടില്‍ കൊണ്ടുപോയി നാലുതവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നിര്‍ധനരും  രോഗികളുമാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. സംഭവം പുറത്തറിഞ്ഞതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പ്രതിയുടെ നേതൃത്വത്തില്‍തന്നെ നടത്തിയിരുന്നു. ആദ്യം കുട്ടിയുടെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ കഴിഞ്ഞദിവസം കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നതായും അറിയുന്നു. കേസിനെ തുടര്‍ന്ന് ഇയാളെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍നിന്നു പുറത്താക്കി. നേരത്തെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഇയാളെ സമാനമായ കേസിനെത്തുടര്‍ന്ന് തത്സ്ഥാനത്തുനിന്നു പാര്‍ട്ടി നീക്കിയിരുന്നു.

Related posts