തളിപ്പറന്പ്: 66.224 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗിനിടയിൽ തളിപ്പറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചപ്പോഴാണ് 66.224 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ചെറുക്കള സ്വദേശി എം.പി. നിഹാൽ (18), തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി സി. അബ്ദുൽ ഫത്താഹ് (19) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. തളിപ്പറന്പിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, പി.കെ. രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, ടി.വി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.
