‘യോഗിജീ… അങ്ങേയ്ക്ക് ഇത് സമ്മാനിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു’ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ യോഗിക്ക് മെതിയടി സമ്മാനിച്ച് ആറു വയസ്സുകാരി

അപകടത്തില്‍ മരണപ്പെട്ട പിതാവ് ബാക്കി വെച്ച ആഗ്രഹം പൂര്‍ത്തീകരിച്ച് ആറുവയസുകാരി റിംജിത്ത്. യോഗി ആദിത്യനാഥിനായി മരത്തിന്റെ മെതിയടികളാണ് പിതാവ് കാത്ത് വെച്ചിരുന്നത്. ആഗ്രഹം പൂര്‍ത്തിയാകാതെയാണ് പിതാവ് അകാലത്തില്‍ പൊലിഞ്ഞത്. ആ ആഗ്രഹം ഇപ്പോള്‍ മകള്‍ ആറുവയസുകാരി നിറവേറ്റിയിരിക്കുകയാണ്.

പിതാവ് കാത്തുസൂക്ഷിച്ചിരുന്ന മരത്തിന്റെ മെതിയടികള്‍ യോഗി ആദിത്യനാഥിന് സമ്മാനിച്ചു കൊണ്ട് റിംജിത്ത് പറഞ്ഞു, ”യോഗിജിക്ക് ഇത് സമ്മാനിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.” ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്ന ആനന്ദ് ശര്‍മ്മയാണ് റിംജിത്തിന്റെ അച്ഛന്‍. കഴിഞ്ഞ വര്‍ഷം ഒരപകടത്തിലാണ് അദ്ദേഹം മരിച്ചുപോയത്. അമ്മയും നേരത്തെ മരിച്ചുപോയ റിംജിത്ത് അമ്മയുടെ സംരക്ഷണയിലാണുള്ളത്.

യോഗി ആദിത്യനാഥിന് സമ്മാനിക്കാനായി തടി കൊണ്ടുള്ള മെതിയടി പൂര്‍ത്തിയാക്കിയ സമയത്താണ് ആനന്ദ ശര്‍മ്മയെ മരണം തട്ടിയെടുത്തത്. 2016ലാണ് റിംജിത്തിന്റെ അമ്മ മരിക്കുന്നത്. പിന്നീട് അവളെ സംരക്ഷിച്ചിക്കുന്നത് അമ്മയുടെ ബന്ധുക്കളാണ്. അച്ഛന്‍ മരിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷം അച്ഛന്റെ ആഗ്രഹം പോലെ യോഗിയ്ക്ക് ഇവ സമ്മാനിക്കാന്‍ എത്തിയതായിരുന്നു റിംജിത്ത്.

ആരാണ് ഇവ നിര്‍മ്മിച്ചതെന്ന ആദിത്യനാഥിന്റെ ചോദ്യത്തിന് അച്ഛനാണെന്നായിരുന്നു അവളുടെ മറുപടി. കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചും യോഗി വിശദമായി ചോദിച്ചറിഞ്ഞു. അമ്മയുടെ ബന്ധുക്കള്‍ നന്നായി സംരക്ഷിക്കുന്നുണ്ടോ എന്നും യോഗി ആദിത്യനാഥ് അന്വേഷിച്ചു. റിംജിത്തിന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ റിംജിത്തിന് വീട് നല്‍കാനും കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കാനും ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Related posts