റബറിന്റെ ഇറക്കുമതി പിസി ജോര്‍ജിന്റെ വാക്കുകളെ ശരിവയ്ക്കുന്നത് ! കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇറക്കുമതി ചെയ്തത് 1.4 ലക്ഷം ടണ്‍; തകര്‍ന്നടിഞ്ഞ് കേരളത്തിലെ റബര്‍ കര്‍ഷകര്‍…

കേരളീയര്‍ റബര്‍ കൃഷി ഉപേക്ഷിക്കേണ്ട കാലമായിരിക്കുന്നുവെന്ന് പറഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ പിസിയുടെ വാക്കുകള്‍ ശരിവയ്ക്കും വിധമാണ് കേരളത്തിലേക്കുള്ള റബര്‍ ഇറക്കുമതി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 1.4 ലക്ഷം ടണ്‍ റബറാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിയായിരുന്നു ഇത്. സെപ്റ്റംബറില്‍68000 ടണ്ണും ഒക്ടോബറില്‍ 72000 ടണ്‍ റബറുമാണ് ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത്. വിപണിയില്‍ റബര്‍ വില ഇടിയാന്‍ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നതും ഈ ഇറക്കുമതിയാണ്.

ആഭ്യന്തര റബര്‍ ഉല്‍പാദനം സീസണിലേക്ക് എത്തിയതോടെ റബര്‍ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയുമാണ്. അതേസമയം ഈ സാമ്പത്തികവര്‍ഷം ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവു പ്രകടമാണ്. 12 ലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനം നടക്കേണ്ട സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം മൂന്നുമുതല്‍ 4 ലക്ഷം ടണ്ണിന്റെ ഉല്‍പാദനമേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്. അതായത് എട്ടു ലക്ഷം ടണ്ണിന്റെ കുറവ്. പ്രളയമാണ് റബര്‍ ഉല്‍പ്പാദനത്തിന് പ്രഹരമായത്.

രാജ്യാന്തര ക്രൂഡ്വില ഉയര്‍ന്നപ്പോള്‍ സ്വാഭാവിക റബറിന്റെ വിലയും ഉയരേണ്ടതായിരുന്നെങ്കിലും അതുണ്ടാകാത്തതും റബറിന് തിരിച്ചടിയായി. ക്രൂഡ് ഓയിലിന്റെ ഉപോല്‍പ്പന്നമായ സിന്തറ്റിക്ക് റബറിന് വില കൂടുമെന്നും അതിന്റെ തുടര്‍ച്ചയായി സ്വാഭാവിക റബറിന്റെ വിലയും ഉയരുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. രാജ്യാന്തര വിപണിയില്‍ ഇന്നലെ റബര്‍ വില 105 രൂപയും ആഭ്യന്തരവില 119 രൂപയുമാണ്. 115 രൂപയ്ക്കാണ് വ്യാപാരികള്‍ റബര്‍ വാങ്ങുന്നത്. രാജ്യാന്തര വിപണിയില്‍ വില താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഇറക്കുമതിക്കുള്ള സാധ്യതയാണ് വിപണി ചൂണ്ടിക്കാണിക്കുന്നത്.

Related posts