വാഷിംഗ്ടൺ: വെനസ്വേലയിലെ യുഎസ് കടന്നുകയറ്റം റഷ്യയെ സമ്മർദത്തിലാക്കാനെന്നു വിലയിരുത്തൽ. ലാറ്റിനമേരിക്കൻ രാജ്യത്തെ എണ്ണയിൽത്തന്നെയാണു കണ്ണെങ്കിലും ഇതിലൂടെ റഷ്യയെ സമ്മർദത്തിലാക്കാൻ കഴിയുമെന്നാണ് യുഎസ് കരുതുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്റെ തകർച്ചയിൽ റഷ്യയാണ് വലിയ നേട്ടമുണ്ടാക്കിയത്. ആഗോള വിപണിയിൽ റഷ്യൻ എണ്ണയ്ക്ക് ഇതോടെ വലിയ ഡിമാൻഡ് ഉണ്ടായി.
വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നുമുള്ള എണ്ണയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതും ഇതിനു പകരമാകാൻ അമേരിക്കയുടെ ക്രൂഡ് ഓയിലിന് സാധിക്കാത്തതുമാണ് നിലവിൽ ലോകവിപണിയിൽ ഡീസൽ ക്ഷാമത്തിന് കാരണം. വെനസ്വേലയിൽ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ റഷ്യയിൽ സമ്മർദം ചെലുത്താൻ അമേരിക്കയ്ക്കു സാധിക്കും. വെനസ്വേലയിൽനിന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് കൂടുതലായി എണ്ണ ലഭിച്ചുതുടങ്ങുമ്പോൾ റഷ്യയിൽനിന്ന് വാങ്ങുന്നത് നിർത്തും. ഇതിലൂടെ റഷ്യയെ സമ്മർദത്തിലാക്കാമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനസ്വേലയുടേതാണ്. 303 ബില്യൺ ബാരലാണു രാജ്യത്തെ എണ്ണ ശേഖരമെന്നു യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പറയുന്നു. ഇത് ആഗോള എണ്ണ ശേഖരത്തിന്റെ 17 ശതമാനം വരും. അതിനാൽ അന്താരാഷ്ട്ര എണ്ണക്കമ്പനികൾക്ക് (പ്രത്യേകിച്ച് അമേരിക്കയുടെ) വെനസ്വേലയിൽ താൽപ്പര്യമുണ്ട്. വലിയ കരുതൽശേഖരം ഉണ്ടായിരുന്നിട്ടും, വെനസ്വേല ലോകത്തിലെ അസംസ്കൃത എണ്ണ വിതരണത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്.
1999ൽ പ്രതിദിനം 3.5 ദശലക്ഷം ബാരൽ എണ്ണയാണ് വെനസ്വേല ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ യുഎസ് സാമ്പത്തിക ഉപരോധം, അഴിമതി, കെടുകാര്യസ്ഥത എന്നിവ കാരണം ഇന്നത്തെ അവസ്ഥയിൽ എത്തുകയായിരുന്നു. മഡുറോയെ തട്ടിക്കൊണ്ടുപോയ യുഎസിന്റെ നടപടി ആഗോള എണ്ണ വിലയിൽ ഉടൻ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. വർഷങ്ങളുടെ അന്താരാഷ്ട്ര ഉപരോധങ്ങൾക്കു ശേഷം വെനിസ്വേലയുടെ എണ്ണ വ്യവസായം തകർച്ചയിലാണ്, അതിനാൽ ഉത്പാദനം ഗണ്യമായി വർധിക്കുന്നതിന് വർഷങ്ങൾ എടുത്തേക്കാം.
യുഎസ് ഭരണം ഏറ്റെടുത്താൽ അമേരിക്കൻ എണ്ണ കമ്പനികൾക്ക് വെനിസ്വേലൻ എണ്ണ വ്യവസായത്തെ വളരെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് പ്രൈസ് ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് മാർക്കറ്റ് അനലിസ്റ്റ് ഫിൽ ഫ്ലിൻ പറഞ്ഞു. ഇത് ദീർഘകാലത്തേക്ക് എണ്ണയുടെ വില കുറയ്ക്കാനും റഷ്യയിൽ സമ്മർദം ചെലുത്താനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
