തെരഞ്ഞെടുപ്പ് വേദികളില്‍ എങ്ങും ചര്‍ച്ചാവിഷയം ശബരിമല, യുഡിഎഫും ബിജെപിയും മണ്ഡലകാലത്തെപ്പറ്റി പറയുമ്പോള്‍ വാതുറക്കരുതെന്ന് അണികളെ ഉപദേശിച്ച് സിപിഎമ്മും, ശബരിമലയുടെ പേരില്‍ നഷ്ടം ആര്‍ക്കൊക്കെ

കേരളത്തില്‍ വോട്ടെടുപ്പിന് ഒരാഴ്ചയിലേറെ മാത്രം ശേഷിക്കെ, പ്രചാരണത്തില്‍ ശബരിമലയെ കുട്ടിപിടിച്ച് യുഡിഎഫും ബിജെപിയും. ശബരിമല ചര്‍ച്ച ചെയ്യാതിരിക്കാന്‍ എല്‍ഡിഎഫും പരിശ്രമിക്കുകയാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം ഉണ്ടെങ്കിലും പാര്‍ട്ടികള്‍ അതൊന്നും കൂട്ടാക്കുന്നില്ല.

പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശബരിമല വിഷയം സജീവമാണ്. തൃശൂരിലും പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല കര്‍മസമിതി കൂടി രംഗത്തിറങ്ങിയതോടെ എങ്ങും ശബരിമല വിഷയമാണ് ചര്‍ച്ച മുഴുവന്‍. മറുവശത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫാകട്ടെ ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെ പ്രസംഗത്തില്‍ അയ്യപ്പന്റെ പേരുപയോഗിച്ചില്ലെങ്കിലും ‘കേരളത്തില്‍ അയ്യപ്പന്റെ പേരു പോലും പറയാന്‍ കഴിയാത്ത സാഹചര്യമാമെന്ന് ഇന്നലെ മംഗളൂരുവില്‍ പറഞ്ഞിരുന്നു.

അയ്യപ്പന്റെ പേര് പറയാതെ പറയുകയെന്ന ഈ തന്ത്രപരമായ നിലപാടാണ് ബിജെപിക്ക്. അയ്യപ്പന്റെയോ ശബരിമലയുടെയോ പേരുപയോഗിക്കില്ല. എന്നാല്‍, വോട്ടര്‍മാരുടെ ശ്രദ്ധയെല്ലാം ശബരിമലയിലേക്കു തിരിപ്പിക്കുകയും വേണം. പരിശീലനം ലഭിച്ച സ്‌ക്വാഡ് വര്‍ക്കര്‍മാര്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ എല്ലാ മണ്ഡലങ്ങളിലും വീടുവീടാന്തരം കയറി ‘അയ്യപ്പന് ഒരു വോട്ട്’ പ്രചാരണം തുടങ്ങിയിരുന്നു.

Related posts