ശബരിമലയില്‍ സ്ഥിതിഗതികള്‍ മറ്റൊരു തലത്തിലേക്ക്, പൂജകള്‍ നിര്‍ത്തിവച്ച് പരികര്‍മികള്‍ അയ്യപ്പ വിളികളുമായി കുത്തിയിരിക്കുന്നു, ആക്ടിവിസ്റ്റ് സ്ത്രീകളുമായെത്തിയ പോലീസ് സമ്മര്‍ദത്തില്‍, സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്

ശബരിമലയില്‍ പ്രതിഷേധങ്ങളുടെ രൂപം മാറുന്നു. ആക്ടീവിസ്റ്റുകളായ സ്ത്രീകളുമായി പോലീസ് എത്തിയതോടെ പരികര്‍മികള്‍ അടക്കമുള്ളവര്‍ അയ്യപ്പ നാമജപവുമായി കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നു. പോലീസും സര്‍ക്കാരും പ്രതീക്ഷിക്കാത്തൊരു നടപടിയാണ് ക്ഷേത്രജീവനക്കാരില്‍ നിന്നുണ്ടായത്. പരിഹാരക്രിയ നടത്തണമെന്ന് തന്ത്രി രംഗത്തെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്.

അതേസമയം ശബരിമലയ്ക്ക് യാത്രതിരിച്ച ആക്ടീവിസ്റ്റും ചുംബനസമരനായികയുമായി രഹ്ന ഫാത്തിമയുടെ വീടിനുനേരെ കല്ലേറുണ്ടായി. യുവതിയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ ഫ്ളാറ്റിനു നേരെ ആക്രമണം നടന്നത്.

യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. രണ്ടു പേര്‍ എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് സമീപവാസികള്‍ പറയുന്നത്.

Related posts