നിങ്ങള്‍ക്കോ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ ഈ ചിരിയൊക്കെ ! രോഗത്തെ ചെറുക്കാന്‍ അഹോരാത്രം പൊരുതുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ്; ട്രോളന്മാരെ രൂക്ഷമായി വിമര്‍ശിച്ച് സലിംകുമാര്‍;പിന്തുണയുമായി ഇന്നസെന്റും…

പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്യഗൗരവം ഇല്ലാത്ത ചില രാഷ്ട്രീയ നേതാക്കളും ട്രോളന്മാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില പ്രബുദ്ധ മലയാളികളും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

അസ്ഥാനത്തുള്ള നിരവധി ട്രോളുകളാണ് ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം കൊറോണ ട്രോളുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍.

മലയാളത്തിലെ മിക്ക ട്രോളുകളിലും മുഖമായി എത്തുന്നത് സലിംകുമാറിന്റെ സിനിമാ കഥാപാത്രങ്ങളുടെ മുഖഭാവമാണ്. ഈ സാഹചര്യത്തിലാണ് സലിംകുമാര്‍ നിലപാട് വിശദീകരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി.

അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്.

അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളു.

വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ മൂലം ഇല്ലാതാകും. ഈ സമയം കൊണ്ട് സ്വഭാവികമായ ചങ്ങല മുറിയും.

അങ്ങനെ നോക്കുമ്പോള്‍ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കര്‍ഫ്യു’. പക്ഷേ, കര്‍ഫ്യു പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ.

ഇനി നാം മുന്നോട്ടു നടക്കേണ്ടതു കൊറോണ വൈറസ് തീര്‍ത്ത അന്ധകാരത്തിലൂടെയാണ്. അവിടെ നമുക്കു കൂട്ടായിട്ടുള്ളതു ജാതിയോ മതമോ രാഷ്ട്രീയമോ അല്ല.

രാഷ്ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവയ്‌ക്കേണ്ട സമയമാണിതെന്നും സലിം കുമാര്‍ പറയുന്നു. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ്അഞ്ച് മണി സമയത്തുള്ള പാത്രം അടി.

അതിനെയും വിമര്‍ശിച്ചു ട്രോളുകള്‍ ഞാന്‍ കണ്ടു. നമുക്കു വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍… ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അര്‍പ്പിക്കുന്നതിലെന്താണു തെറ്റ്?

ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണം സലിം കുമാര്‍ പറയുന്നു.

സലിംകുമാറിന്റെ പ്രസ്താവനയെ പിന്തുണച്ച് നടന്‍ ഇന്നസെന്റും രംഗത്തെത്തി. ജനതാ കര്‍ഫ്യൂ ഒരു ദിവസം പോരെന്നും രണ്ടാഴ്ചയെങ്കിലും നീട്ടിയാല്‍ കൊറോണയെ രാജ്യത്തു നിന്നു തുരത്താമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു പ്രശ്‌നത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്.

ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല’ഇന്നസെന്റ് പറഞ്ഞു.

എനിക്ക് പ്രശ്‌നമില്ലാത്തതിനാല്‍ എനിക്ക് ഭയമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടതെന്നും മരണം തൊട്ടടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുമ്പോട്ടു പോകണമെന്നും ഇന്നസെന്റ് പറയുന്നു. ഒമ്പതു വയസുള്ളപ്പോള്‍ വസൂരി പടര്‍ന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും ഒരു നടുക്കമാണെന്ന് ഇന്നസെന്റ് പറയുന്നു.

Related posts

Leave a Comment