എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് കുടുക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് അവന്‍ കരഞ്ഞു ! ഒളിവില്‍ കഴിയുമ്പോള്‍ സന്ദീപ് ഫോണ്‍വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി അമ്മ

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചതായി അമ്മ ഉഷയുടെ വെളിപ്പെടുത്തല്‍. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവെക്കാനും തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായും പറഞ്ഞ് സന്ദീപ് കരഞ്ഞുവെന്നും അമ്മ ഉഷ വെളിപ്പെടുത്തി.

ധാരാളം കടങ്ങളുണ്ട്. പഴയ ആഡംബരക്കാര്‍ വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും ഇക്കാര്യമെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞതായി അമ്മ ഉഷ വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും.

രണ്ടാം പ്രതി സ്വപ്‌ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇതേ സമയം സ്വപ്‌നയുടെ മകള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സുഹൃത്തിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചതായി കണ്ടെത്തി.

ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുളളപ്പോഴാണ് സുഹൃത്തിന്റെ മൊബൈലിലേക്ക് സ്വപ്നയുടെ മകളുടെ വിളി എത്തിയത്.

ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ സ്വപ്നയുടെ മകളോട് സുഹൃത്ത് പറഞ്ഞു. തുടര്‍ന്നാണ് ലൊക്കേഷന്‍ എന്‍ഐഎ കണ്ടെത്തിയത്.

സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവരും വഴിയില്‍ അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ മകളുടെ വാക്കുകളും ഗൗരവമായി പരിഗണിക്കേണ്ടത്.

Related posts

Leave a Comment