വിദ്യാ ബാലന്‍ രക്ഷപെട്ടു, മഞ്ജു വാര്യര്‍ പെട്ടു! മാധവിക്കുട്ടിയെ സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമലായിപ്പോയി; സംവിധായകന്‍ കമലിനെ പരിഹസിച്ച് ശാരദക്കുട്ടി

കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയില്‍ നിന്ന് ബോളിവുഡ് നടി വിദ്യാബാലന്‍ പിന്‍മാറിയത് ഏറെ വിവാദമായിരുന്നു. പിന്നീടാണ് ചിത്രത്തിലെ നായികാ വേഷം നടി മഞ്ജുവാര്യര്‍ക്ക് ലഭിച്ചത്. വിദ്യാബാലന്‍ എന്തുകൊണ്ട് പിന്‍മാറിയെന്ന കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാബാലന്‍ പിന്‍മാറിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

വിദ്യാബാലനാണ് ആമിയെങ്കില്‍ അതില്‍ കുറച്ച് ലൈംഗികത കടന്നുവരുമായിരുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. കമല്‍ ശരാശരി സംവിധായകനാണെന്നും മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമലാണെന്നും ശാരദക്കുട്ടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പരിഹാസം. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും.

ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജ്ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ ‘സിനിമയിലെടുത്തു’ എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.

Related posts