22-ാം വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടിയത് 10-ാം റാങ്ക് ! ബിഹാറിലെ ഗ്രാമീണന്‍ സത്യം ഗാന്ധിയുടെ സിവില്‍ സര്‍വീസ് വിജയം ഏവര്‍ക്കും പ്രചോദനം…

ബാലികേറാമലയെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്ന സിവില്‍ സര്‍വീസ് കഠിനാധ്വാനത്തിലൂടെ കൈപ്പിടിയിലൊതുക്കിയ നിരവധി ആളുകളുണ്ട്.

ഇത്തവണത്തെ സിവില്‍ സര്‍വീസ് റിസല്‍റ്റ് വന്നപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സത്യം ഗാന്ധി അത്തരത്തിലൊരാളായിരുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ 22കാരന് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കരസ്ഥമാക്കാനായത് 10-ാം റാങ്ക്.

ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധി കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്.

ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ഇടുങ്ങിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്.

ഒരു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം ഗാന്ധി പറയുന്നു.

സത്യം ഗാന്ധിയുടെ ചെറിയ മുറിയില്‍ നിറയെ ബുക്കുകളും ഭൂപടങ്ങളുമാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി മതിലില്‍ തൂക്കിയിരുന്ന ടൈംടേബിളും തനിക്ക് സഹായകമായി.

ദിവസം എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ പഠിക്കാറുണ്ടെന്നും സത്യം ഗാന്ധി പറയുന്നു. അച്ഛന്‍ വായ്പയെടുത്താണ് തന്നെ ഡല്‍ഹിയില്‍ പഠിക്കാന്‍ വിട്ടത്. നഗര ജീവിതത്തിലെ പ്രലോഭനങ്ങളൊന്നും മകന്റെ ശ്രദ്ധയെ വഴിതെറ്റിച്ചില്ലെന്നും അച്ഛന്‍ പറയുന്നു.

Related posts

Leave a Comment