ഞാന്‍ പ്രകാശനിലെ കഥാപാത്രം പറയുന്ന ആ തമാശ മോഹന്‍ലാലിനെ ഉദ്ദേശിച്ചല്ല! ലാലിനെ കളിയാക്കാന്‍ ശ്രീനിവാസന്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കുമായിരുന്നില്ല; ലാലേട്ടന്‍ ഫാന്‍സിന് വിശദീകരണവുമായി സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഒരു കാലത്തും മറക്കാനാവാത്തതാണ്. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ‘ഞാന്‍ പ്രകാശന്‍’ എത്തിയിരിക്കുകയാണ്. എന്നാല്‍ അപ്പോഴും ആരാധകര്‍ക്ക് തൃപ്തിയായിട്ടില്ല. കാരണം മറ്റൊന്നുമല്ല, മോഹന്‍ലാല്‍ ഇല്ലല്ലോ. എന്നാല്‍ ആരാധകരുടെ ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ട്. വാട്‌സ്ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്. ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.

ഫഹദിന്റെ കഥാപാത്രം ‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി. തിരിച്ചും അങ്ങനെ തന്നെയാണ്. സത്യന്‍ അന്തിക്കാട് പറഞ്ഞു.

Related posts