കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്കു സുരക്ഷിത യാത്രയൊരുക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ടാക്സി പെർമിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങളിൽ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്കൂളിൽ കൊണ്ടുവിടാൻ പാടുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
വിദ്യാർഥികളിൽനിന്ന് ചാർജ് ഈടാക്കി ടാക്സി പെർമിറ്റും മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കറുമില്ലാത്ത സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
സുരക്ഷാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നില്ലെന്നു പ്രധാനാധ്യാപകർ ഉറപ്പു വരുത്തണം. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സേഫ്റ്റി സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നു മാതാപിതാക്കളും ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികളെ കൊണ്ടു പോകുന്ന സേഫ്റ്റി സ്റ്റിക്കർ ഇല്ലാത്ത വാഹനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ എൻഫോഴ്സ്മെന്റ് ആർടിഒ കെ.എം. ഷാജിയെ 7025950100 എന്ന നന്പറിലേക്ക് വാഹനത്തിന്റെ നന്പറും സ്കൂളിന്റെ പേരും വാട്ട്സ് അപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ജൂണ്‍ ഒന്നു മുതൽ സ്കൂൾ ബസുകളിൽ സുരക്ഷാ സ്റ്റിക്കർ കർശനമാക്കും. കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിൽ ജൂലൈ ഒന്നു മുതലും സ്റ്റിക്കർ നിർബന്ധമാണ്. ജൂണ്‍ ഒന്നു മുതൽ 15 വരെ ജില്ലയിലെ നാല് എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സ്കൂളിന്റെ മുൻവശത്തുനിന്ന് സ്കൂൾ വാഹനങ്ങൾ മാത്രം പരിശോധിക്കാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കു ബോധവത്കരണ ക്ലാസും സ്കൂളിലെ പ്രധാനാധ്യാപകർക്കു കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും നൽകാൻ ജില്ലയിലെ എല്ലാ ജോ. ആർടിഓമാരെയും ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ മോട്ടാർ വാഹന വകുപ്പിൽ ജില്ലയിലെ ആർടിഒ, ജോയിന്റ് ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ ഉൾപ്പെടെ മുഴുവൻ ഫീൽഡ് സ്റ്റാഫിന്റെയും പ്രത്യേക യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്നു.