കോട്ടയം: അധ്യയന വര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഉച്ചക്കഞ്ഞിക്കായി കണക്കു കൂട്ടിയും കിഴിച്ചും പ്രഥമാധ്യാപകര്‍. പച്ചക്കറിയുടെയും പലചരക്കിന്റെയും വിലവര്‍ധനയ്ക്കൊപ്പം പാചകവാതക വിലവര്‍ധനയും ക്ഷാമവും കൂടിയായതോടെ വല്ലാതെ വിഷമിക്കുകയാണു സ്കൂള്‍ പ്രഥമാധ്യാപകര്‍. സ്ഥാനക്കയറ്റം ലഭിച്ചു പ്രഥമാധ്യാപകരായി എത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുമ്പോള്‍, നിരവധി സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഥമാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു.
സൗജന്യമായി കേന്ദ്രം നല്കുന്ന അരി സ്കൂള്‍ തുറക്കും മുമ്പേ സ്കൂളുകളില്‍ എത്തിയിരുന്നു. പാചക ചെലവിനും കറികള്‍ തയാറാക്കുന്നതിനുമായി അഞ്ചാം ക്ലാസ് വരെ ഒരു കുട്ടിക്ക് 6.78 രൂപയും എട്ടാം ക്ലാസ് വരെ 10.17 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കണം.
കഴിഞ്ഞ വര്‍ഷം മെനു പുതുക്കുകകൂടി ചെയ്തതോടെ ചെലവേറിയതായി അധ്യാപകര്‍ പറയുന്നു.പച്ചക്കറികള്‍ക്കു തീ വിലയാണ്. സാമ്പാര്‍ തയാറാക്കിയാല്‍ പോലും ബജറ്റ് വിഹിതം മറികടക്കുന്ന അവസ്ഥയിലാണു പല സ്കൂളുകളും. അധ്യാപകര്‍ പണം സ്വരൂപിച്ചും വീടുകളില്‍നിന്നു പച്ചക്കറികള്‍ കൊണ്ടുവന്നും വാങ്ങിയുമൊക്കെയാണു പല സ്കൂളുകളും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. പാചകവാതകത്തിനും പാലിനും വില വര്‍ധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി.
100 കുട്ടികള്‍ക്കു ഭക്ഷണം തയാറാക്കാന്‍ മാസം കുറഞ്ഞതു രണ്ടു വാണിജ്യ സിലിണ്ടറുകള്‍ വേണമെന്നാണു കണക്ക്. പാലു കാച്ചാനും മുട്ട പുഴുങ്ങാനും പാചക വാതകം ഉപയോഗിക്കേണ്ടി വരുന്നതോടെ ചെലവേറും. യഥാസമയം, പദ്ധതിയുടെ തുക കിട്ടാറില്ലെന്നതും അധ്യാപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
പദ്ധതിയുടെ പണച്ചെലവിനു പുറമേ രജിസ്റ്റര്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ കൂടിയാകുമ്പോള്‍ പ്രഥമാധ്യാപകര്‍ക്കു മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയാണ്. പുതുതായി ചാര്‍ജെടുത്തവര്‍ കണക്ക് തയാറാക്കാനും മറ്റും ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനൊപ്പം വിലവര്‍ധന പ്രതിസന്ധികൂടി വന്നതോടെ പ്രഥമാധ്യാപകരില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്.
