എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; യുവതി പോലീസുകാരെ കെണിയില്‍ കുടുക്കി പണം തട്ടുന്നത് പതിവെന്ന് ആരോപണം…

എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്പ എസ്ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നതും കേസാകുന്നതും. എന്നാല്‍ പരാതിക്കാരിയായ യുവതിക്ക് നിരവധി പോലീസുകാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കൊച്ചിയിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടത്.

ഇതോടെയാണ് സംഭവം വിവാദമായതും എസ്ഐയ്‌ക്കെതിരെ പോലീസ് കേസെടുത്തതും. ഇതിനിടെ, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആലപ്പുഴയിലും തിരുവനന്തപുരത്തുമുള്ള രണ്ട് എസ്‌ഐമാരില്‍ നിന്ന് ഭീഷണിപ്പെടുത്തി യുവതി വന്‍തുക തട്ടിയെടുത്തെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സന്ദേശത്തില്‍ ആരോപിക്കുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേറെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related posts